‘വിധിയിൽ പൂർണമായി തൃപ്തനാണ്, പൊലീസിന് അഭിമാന നേട്ടം’; വിസ്മയ കേസ് അന്വേഷണ സംഘം
വിധിയിൽ പൂർണമായി തൃപ്തനാണെന്ന് റൂറൽ എസ്പി കെ.ബി രവി. പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് എസ്പി പറയുന്നു. സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു. കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചു. അതിൽ തൃപ്തിയുണ്ടെന്ന് റൂറൽ എസ്പി പറഞ്ഞു. ( vismaya case investigation team about verdict )
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ. ആദ്യം സ്ഥലം മാറി പോകുകയും പിന്നീട് കേസിന് വേണ്ടി തിരികെ വന്ന വ്യക്തിയുമാണ് ഡിവൈഎസ്പി പി രാജ് കുമാർ. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം, സ്ത്രീധന നിരോധനം എന്നിവയാണ് കിരണിന് മേൽ ചുമത്തിയിരുന്നത്. ഈ ചാർജുകളെല്ലാം കോടതി ശരിവച്ചു. ഈ വിധി സമൂഹത്തിന് മികച്ച സന്ദേശമായിരിക്കുമെന്നും രാജ് കുമാർ പറഞ്ഞു.
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവിനാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 -ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ കിരൺ കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ട് അന്തിമ വിധിയും വന്നു.
Story Highlights: vismaya case investigation team about verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here