മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇ ഡി കേസെടുത്തില്ല; വി ഡി സതീശൻ
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇ ഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മും- ബി ജെ പിയും തമ്മിൽ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. താത്പര്യങ്ങൾക്കനുസരിച്ചാണ് ഇ ഡി കേസെടുക്കുന്നത്.
കേന്ദ്ര ഏജൻസികളെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. അതിനാൽ സ്വര്‍ണ്ണക്കടത്തിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവതാരങ്ങളില്ലെന്ന് പറഞ്ഞ പിണറായിക്ക് ഇപ്പോൾ നിറയെ അവതാരങ്ങളാണ്. ഇതിൽ ഒൻപതാമത്തെ അവതാരമാണ് ഷാജ് കിരൺ. തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിട്ടും ഷാജ് കിരണിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഫോൺ രേഖകളിൽ കൃത്രിമം നടത്താൻ പൊലീസ് സമയം നൽകിയിരിക്കുകയാണ്. പൊലീസാണ് ഷാജിനെ ഇടനിലക്കാരനായി ചുമതലപ്പെടുത്തിയത്. പങ്കില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്. എന്താണ് ഇടനിലക്കാരെ വിടുന്നതെന്നും സതീശൻ ചോദിച്ചു.
കറുത്ത വസ്ത്രം ഇടുന്നവരെ പൊലീസ് പിടിച്ചു കൊണ്ട് പോകുന്നു. എന്താണ് കേരളത്തിൽ നടക്കുന്നത്. എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നത്. കറുത്ത വസ്ത്രം , മാസ്ക്ക് ഒന്നും പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതി ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തതിനെ എന്തിനാണ് നിങ്ങൾ ഭയക്കുന്നതെന്നും ചോദിച്ചു. മുഖ്യമന്ത്രി പുറത്ത് ഇറങ്ങിയാൽ ആളുകൾ പേടിച്ച് അകത്ത് കയറുന്നുവെന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights: ED did not file a case against Pinarayi Vijayan – VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here