‘ഇന്ത്യൻ യുവത്വം വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്’; അഗ്നിപഥ് പദ്ധതിക്കെതിരെ ഡോ. ജോ.ജോസഫ്

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. ഇന്ത്യൻ യുവത്വം വറചട്ടിയിൽ നിന്ന് എരിതീയിലേക്കെന്ന് അദ്ദേഹം വിമർശിച്ചു.
വിപ്ലവകരം എന്നു കൊട്ടിഘോഷിക്കപ്പെട്ട പല നടപടികളുടെയും ഭാവി നാം കണ്ടു. ജി.എസ് ടി, നോട്ടു നിരോധനം എന്നിവ അവയിൽ ചിലതുമാത്രം. ജനദ്രോഹപരമായ ഇത്തരം നടപടികൾക്ക് ശേഷം വീണ്ടും മറ്റൊരു ജനദ്രോഹ നടപടി – ‘അഗ്നിപഥ്.’ എന്ന് ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന വ്യാജേന തൊഴിലവസരങ്ങൾ ഇല്ലാതാക്കാനുള്ള കണ്ണിൽ പൊടിയിടൽ പദ്ധതിയാണ് അഗ്നിപഥ്. ഇന്ത്യൻ യുവാക്കളുടെ ,പ്രത്യേകിച്ച് യു.പി, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലെ പാവപ്പെട്ട യുവാക്കളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളാണ് ഇന്ത്യൻ റെയിൽവേയിലെയും സൈന്യത്തിലെയും ചെറിയ ജോലികളെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്കു മുമ്പ് റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മൂലം ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകർ നെട്ടോട്ടമോടുന്ന വേളയിലാണ് അഗ്നിപഥ് എന്ന പേരുള്ള മറ്റൊരു വെള്ളിടി. ഇതുമൂലം സേനയിൽ ഉണ്ടാകാൻ പോകുന്ന മൂല്യശോഷണത്തെക്കുറിച്ചോ,രാജ്യസുരക്ഷാസംവിധാനങ്ങളിൽ ഉണ്ടാകാൻ പോകുന്ന ഗുണ നിലവാര തകർച്ചയെക്കുറിച്ചോ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും അതു മറ്റൊരുവശമാണെന്നും ജോ ജോസഫ് പറഞ്ഞു. തൊഴിൽ തേടുന്ന ഇന്ത്യൻ യുവത്വത്തിന്റെ ‘അഗ്നിപരീക്ഷ’കൾ അവസാനിക്കുന്നില്ല.
യുവജന പ്രക്ഷോഭത്തിന് നേതൃത്വം നൽകി ഡൽഹിയിൽ അറസ്റ്റിലായ സഖാവ് എ. എ റഹിം എം. പിക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: എ എ റഹീമിനെതിരായ പൊലീസ് നടപടി; സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു
അതേസമയം എഎ റഹീമിനെതിരായ പൊലീസ് നടപടിയിൽ സിപിഐ എം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡൽഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു. എംപിമാരെയും വനിതാ പ്രവർത്തരെയും മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഡൽഹിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു . ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.
Story Highlights: Dr. Jo Joseph against Agnipath project Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here