രഞ്ജി ട്രോഫി; മുംബൈയെ വീഴ്ത്തി മധ്യപ്രദേശിന് കന്നിക്കിരീടം
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് കന്നിക്കിരീടം. ഫൈനലിൽ മുംബൈയെ 6 വിക്കറ്റിനു വീഴ്ത്തിയാണ് മധ്യപ്രദേശ് ചരിത്രവിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ മുംബൈ മുന്നോട്ടുവച്ച 108 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശിനായി സെഞ്ചുറി നേടിയ ശുഭം ശർമ മാൻ ഓഫ് ദി മാച്ച് ആയി. (madhya pradesh won ranji mumbai)
ആദ്യ ഇന്നിംഗ്സിൽ മുംബൈ 374 റൺസ് നേടി മികച്ച സ്കോർ മുന്നോട്ടുവച്ചു. വീണ്ടും സർഫറാസ് ഖാൻ (134) മുംബൈ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ യശസ്വി ജയ്സ്വാളും (78) മുംബൈക്ക് വേണ്ടി തിളങ്ങി. മധ്യപ്രദേശിന് ഈ സ്കോർ വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. മൂന്ന് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഇന്നിംഗ്സിൽ അവർക്ക് 162 റൺസിൻ്റെ നിർണായക ലീഡ് സമ്മാനിച്ചു. യാഷ് ദുബെ (133), രജത് പാടിദാർ (122), ശുഭം ശർമ (116), സരൻഷ് ജെയിൻ (57) എന്നിവരാണ് മധ്യപ്രദേശ് ഇന്നിംഗ്സിൽ തിളങ്ങിയത്.
Read More: രഞ്ജിയിൽ തകർപ്പൻ ഫോം തുടർന്ന് സർഫറാസ്; ഫൈനലിലും സെഞ്ചുറി
രണ്ടാം ഇന്നിംഗ്സിൽ ആക്രമണാത്മക ബാറ്റിംഗാണ് മുംബൈ സ്വീകരിച്ചത്. ഒരു ദിവസവും 29 ഓവറുകളും ബാക്കിനിൽക്കെ രണ്ടാം ഇന്നിംഗ്സിൽ മികച്ച ലീഡെടുത്ത് മധ്യപ്രദേശിനെ കുറഞ്ഞ സ്കോറിൽ ഓൾ ഔട്ടാക്കിയെങ്കിലേ അവർക്ക് കിരീടസാധ്യത ഉണ്ടായിരുന്നുള്ളൂ. വേഗത്തിൽ സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടെ മുംബൈ അവസാന ദിവസം 269 റൺസിന് ഓൾഔട്ടായി. സുവേദ് പർകർ (51), സർഫറാസ് ഖാൻ (45), പൃഥ്വി ഷാ (44) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ മുംബൈക്കു വേണ്ടി തിളങ്ങിയത്. രണ്ട് സെഷനിൽ 108 റൺസായിരുന്നു മധ്യപ്രദേശിൻ്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും മധ്യപ്രദേശ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹിമാൻഷു മൻത്രി (37), ശുഭം ശർമ (30), രജത് പാടിദാർ (30 നോട്ടൗട്ട്) എന്നിവർ ചാമ്പ്യന്മാർക്ക് വേണ്ടി തിളങ്ങി.
6 മത്സരങ്ങളും 9 ഇന്നിംഗ്സുകളും കളിച്ച് 122 ശരാശരിയിൽ 982 റൺസ് നേടിയ മുംബൈ ബാറ്റർ സർഫറാസ് അഹ്മദാണ് ടൂർണമെൻ്റിലെ താരം.
Story Highlights: madhya pradesh won ranji mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here