മുഹമ്മദ് സുബൈർ 2018ൽ ചെയ്ത ട്വീറ്റ് ഏറെ പ്രകോപനകരമെന്ന് എഫ്ഐആർ

മതവികാരം വ്രണപ്പെടുത്തിയതിന് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ 2018ൽ ചെയ്ത ട്വീറ്റ് ഏറെ പ്രകോപനകരമെന്ന് പൊലീസ്. വളരെ പ്രകോപനപരവും വെറുപ്പ് പരത്താൻ സാധിക്കുന്നതുമാണ് ട്വീറ്റെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. (Mohammed Zubair Post Provocative police)
2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്റെ പേരിലാണ് സുബൈറിനെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്. 1983ൽ പുറത്തിറങ്ങിയ ‘കിസി സേ നേ കെഹന’ എന്ന സിനിമയിലെ ഒരു ദൃശ്യം പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. ‘ഹണിമൂൺ ഹോട്ടൽ’ എന്ന പേര് മാറ്റി ‘ഹനുമാൻ ഹോട്ടൽ’ എന്നാക്കിമാറ്റിയതാണ് ദൃശ്യത്തിൽ ഉണ്ടായിരുന്നത്. 2014നു മുൻപ് ഹണിമൂൺ ഹോട്ടൽ, 2014നു ശേഷം ഹനുമാൻ ഹോട്ടൽ എന്ന കുറിപ്പും ഈ ചിത്രത്തിനൊപ്പമുണ്ടായിരുന്നു.

സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.
‘@balajikijaiin’ എന്ന ട്വിറ്റർ ഉപയോക്താവ് നൽകിയ പരാതിയിൽ ഈ മാസം ആദ്യം ഐപിസി സെക്ഷൻ 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (മതവികാരം വ്രണപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം സുബൈറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടന്ന വിവാദ പരാമർശത്തിൽ, രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് മുഹമ്മദ് സുബൈർ ആക്കം കൂട്ടിയെന്നാണ് ആരോപണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ബോധപൂർവം സോഷ്യൽ മീഡിയ വഴി കലാപത്തിന് ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
എന്നാൽ മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ സുബൈറിനെ ഇന്ന് വിളിച്ചുവരുത്തിയിരുന്നതായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു. 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസിൽ അറസ്റ്റിൽ നിന്ന് സുബൈറിന് കോടതി സംരക്ഷണം നൽകിയിരുന്നതായി സിൻഹ കൂട്ടിച്ചേർത്തു. രണ്ടാമത്തെ കേസിൽ സുബൈറിന് നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്റെ പകർപ്പ് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിംഗ് വെബ്സൈറ്റാണ് ആൾട്ട് ന്യൂസ്.
Story Highlights: Mohammed Zubair Post Highly Provocative police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here