‘കാളിയെക്കുറിച്ച് ഹിന്ദുക്കൾക്ക് അറിയാവുന്നതാണ് മഹുവ പറഞ്ഞത്’, ടിഎംസി എംപിയെ പിന്തുണച്ച് ശശി തരൂർ

കാളി ദേവിയെക്കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ പരാമർശം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോൾ മൊയ്ത്രയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. മൊയ്‌ത്ര പറഞ്ഞതെന്തും ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ആക്രമണം തന്നെ ഞെട്ടിച്ചുവെന്നും തരൂർ ട്വീറ്റ് ചെയ്തു.
‘രാജ്യത്തുടനീളം ആരാധനാരീതികൾ വ്യത്യസ്തമാണെന്ന് ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യമാണ്. ഒരാൾ ദേവിക്ക് എന്താണ് അർപ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഇത് തുറന്നു പറഞ്ഞ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ നടക്കുന്ന ആക്രമണം കണ്ട് ഞാൻ ഞെട്ടിപ്പോയി’ തരൂർ ട്വിറ്ററിൽ കുറിച്ചു.
‘മതത്തെ പറ്റി ആർക്കും പരസ്യമായി ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. എന്തിനും ഏതിനും മതനിന്ദ ആരോപിക്കപ്പെടുന്നു. മഹുവ മൊയ്‌ത്ര ആരെയും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണ്. വ്യക്തികൾക്ക് സ്വകാര്യമായി മതം അനുഷ്ഠിക്കാൻ വിട്ടുകൊടുക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’, തരൂർ മറ്റൊരു ട്വീറ്റിൽ പറയുന്നു.
ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ദൈവത്തെ ആരാധിക്കാന്‍ അവകാശമുള്ളതിനാല്‍ കാളിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു മഹുവ മൊയ്ത്രയുടെ വാക്കുകള്‍. കാല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമുണ്ടാക്കാനല്ലെന്നും കാളീ ദേവി പുകവലിക്കുന്ന വിവാദ ഡോക്യുമെന്ററി പോസ്റ്ററിനായുള്ള പിന്തുണയായി അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മഹുവ പ്രതികരിച്ചു.
Story Highlights: Shashi Tharoor backs TMC’s Mahua Moitra after row escalates over controversial Kaali remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here