പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലെ അശോക സ്തംഭം; സിംഹങ്ങൾ നരഭോജികളെപ്പോലെയെന്ന് പ്രതിപക്ഷം
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിൽ. ദേശീയ ചിഹ്നം പരിഷ്കരിച്ചു എന്നും പ്രതിപക്ഷം ആരോപിച്ചു. അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും ഇപ്പോൾ സ്തംഭത്തിലെ സിംഹങ്ങൾ നരഭോജികളെപ്പോലെയാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു. ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. (parliament building ashok stambh controversy)
പാർലമെൻ്റ് മന്ദിരത്തിനു മുന്നിൽ അശോക സ്തംഭത്തിലുള്ള സിംഹങ്ങളുടെ പല്ലുകൾ പുറത്തുകാണാമെന്നാണ് വിമർശനം. എന്നാൽ ആരോപണങ്ങളെ ബിജെപി തള്ളി. സമൂഹത്തിൽ എല്ലാം പരിണമിച്ചുകഴിഞ്ഞു എന്ന് ബിജെപി നേതാവ് ചന്ദ്ര കുമാർ ബോസ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം തങ്ങളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്കാരം സർക്കാർ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങൾക്ക് ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തിന് യാതൊരു വ്യത്യാസവുമില്ലെന്നാണ് ഡിസൈനർമാരായ സുനിൽ ഡിയോറും റോമിയൽ മോസസും പ്രതികരിച്ചത്. സിംഹങ്ങളുടെ സ്വഭാവം ഒന്നുതന്നെയാണ്. ചെറിയ ചില വ്യത്യാസങ്ങളുണ്ടാകാം. ആളുകൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുമുണ്ടാകാം. ഇതൊരു വലിയ പ്രതിമയാണ്. താഴെ നിന്നുള്ള കാഴ്ച വ്യത്യസ്ത പ്രതീതി നൽകാൻ ഇടയുണ്ടെന്നും അവർ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി പറയുന്നു. സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
പുതിയ പാർലമെൻറ് കെട്ടിടത്തിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് അനാച്ഛാദനം ചെയ്‌തത്. വെങ്കലം കൊണ്ട് നിർമിച്ച അശോകസ്തംഭത്തിന് 6.5 മീറ്റർ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാർലമെൻറ് കെട്ടിടത്തിൻറെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിന് മുൻപായി പൂജയും നടന്നു. അനാച്ഛാദന ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
Story Highlights: parliament building ashok stambh controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here