‘വിവാദ മാധ്യമപ്രവര്‍ത്തകനെ കണ്ടിട്ടില്ല’; ആരോപണങ്ങള്‍ തള്ളി ഹമീദ് അന്‍സാരി
വിവാദ പാക് മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സയെ തള്ളി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നുസ്രത്ത് മിര്‍സയെ താന്‍ ക്ഷണിക്കുകയോ കണ്ടുമുട്ടുകയോ ചെയ്തിട്ടില്ലെന്ന് ഹമീദ് അന്‍സാരി വിശദീകരിച്ചു. പല തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങള്‍ പാക് ചാര സംഘടന ഐഎസ്‌ഐയ്ക്ക് കൈമാറിയിരുന്നെന്നും നുസ്രത്ത് മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഉപരാഷ്ട്രപതിയായിരിക്കെ ഹമീദ് അന്‍സാരിയെ കണ്ടിട്ടുണ്ടെന്നും നുസ്രത് മിശ്ര പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തലുകളെ പൂര്‍ണമായും തള്ളി മുന്‍ ഉപരാഷ്ട്രപതി രംഗത്തെത്തിയത്. (Hamid Ansari rebuts charge of inviting spy Pakistani journalist)
ഹമീദ് അന്‍സാരിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് നുസ്രത്ത് മിര്‍സ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് ആരോപിച്ചിരുന്നത്. അന്‍സാരി രാജ്യത്തെ വഞ്ചിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. തനിക്കെതിരെ ബിജെപി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി വിടുകയാണെന്നാണ് ഹമീദ് അന്‍സാരിയുടെ പ്രതികരണം.
2009 ഒക്ടോബര്‍ മാസത്തില്‍ ഡല്‍ഹി ഒബ്‌റോയി ഹോട്ടലില്‍ ഭീകരവാദത്തിനെതിരെ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടിരുന്നു. അന്ന് ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി, മുന്‍മന്ത്രി ഗുലാംനബി ആസാദ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത പാക് മാധ്യമപ്രവര്‍ത്തകന്‍ ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ഐഎസ്‌ഐയ്ക്കായി ചോര്‍ത്തിയെന്നാണ് ബിജെപി പറഞ്ഞത്. ഒരു പാക് മാധ്യമത്തില്‍ വന്ന അഭിമുഖത്തെ അവലംബിച്ചാണ് ആരോപണങ്ങളെന്നും ബിജെപി വക്താവ് വ്യക്തമാക്കിയിരുന്നു.
Story Highlights: Hamid Ansari rebuts charge of inviting spy Pakistani journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here