Advertisement

ശ്രീലങ്കൻ പ്രസിഡന്റിനെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന മാധ്യമറിപ്പോർട്ടുകൾ ലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളി

July 14, 2022
Google News 2 minutes Read
gotabaya rajapaksa indian high commission

ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന മാധ്യമറിപ്പോർട്ടുകൾ ലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളി. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തവയും ഊഹാപോഹങ്ങളാണെന്നും ഹൈക്കമ്മിഷൻ അറിയിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി രജപക്സെ ലങ്ക വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമ്മീഷന്റെ പ്രതികരണം. (gotabaya rajapaksa indian high commission)

ഗോതാബയ രജപക്സെയ്ക്ക് ശ്രീലങ്കയ്ക്ക് പുറത്തേക്ക് കടക്കാൻ ആവശ്യമായ സഹായം ചെയ്തത് ഇന്ത്യയാണെന്ന പ്രചരണം അടിസ്ഥാനരഹിതവും ഊഹാപോഹം നിറഞ്ഞതുമാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി. ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറാനുള്ള ശ്രീലങ്കൻ ജനതയുടെ അഭിലാഷത്തിന് തുടർന്നും ഇന്ത്യ പിന്തുണ നൽകുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു.

ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡൻ്റായി ചുമതലയേറ്റിരുന്നു. വിക്രമസിംഗെയ്ക്ക് അധികാരം കൈമാറിയതായി സ്പീക്കർ അറിയിച്ചു. രാജ്യം വിട്ട പ്രസിഡൻ്റ് ഗോതബയ രജപക്‌സെ ഉടൻ തന്നെ രാജി കൈമാറുമെന്നാണ് സൂചന. ശ്രീലങ്കയിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രക്ഷേപണം നിർത്തി.

Read Also: ‘ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞു’: ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം റഷ്യയെന്ന് വ്‌ളോഡിമിര്‍ സെലന്‍സ്‌കി

പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.

രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയിൽ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. രാജി നൽകും മുൻപേയാണ് രജപക്‌സെയുടെ നാടുവിടൽ. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കയ്യടക്കിവച്ചിരിക്കുകയാണ്.

ഭക്ഷ്യക്ഷാമത്തിൽ വലയുകയാണ് ജനങ്ങൾ. ശ്രീലങ്കയിൽ ഇന്ധനക്ഷാമവും രൂക്ഷമാണ്. പാചകവാതക വിതരണം പൊലീസ് ഏറ്റെടുത്തു. പ്രതിഷേധക്കാർ ഇന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്.

Story Highlights: gotabaya rajapaksa indian high commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here