ശ്രീലങ്കയിൽ പ്രക്ഷോഭകരിൽ നിന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം

ശ്രീലങ്കയിൽ അർധരാത്രിയിലെ നടപടിയിലൂടെ പ്രക്ഷോഭകരിൽ നിന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം. പ്രധാന സമര കേന്ദ്രമായിരുന്ന ഗോൾഫേസിലെ സമരപ്പന്തലുകളിൽ പലതും പൊലീസും സൈന്യവും തകർത്തു. അതിനിടെ, പ്രസിഡന്റ് റനിൽ വിക്രമ സിംഗയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ശ്രീലങ്കയിൽ ഇന്ന് അധികാരമേൽക്കും. ( army reclaims sri lankan president home )
രാജ്യത്ത് ക്രമസമാധാനം ഉറപ്പ് വരുത്താൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗേ സൈന്യത്തിന് നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു സമരപ്പന്തലിലേക്ക് പൊലീസും സൈന്യവും അർധരാത്രിയിൽ ഇരച്ചെത്തിയത്. പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്ന ഗോൾ ഫേസിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് സൈന്യം തിരികെ പിടിച്ചു. പ്രധാന സമര കേന്ദ്രമായിരുന്ന ഗോൾഫേസിലെ സമരപ്പന്തലുകളിൽ പലതും പൊലീസും സൈന്യവും പൊളിച്ചു മാറ്റി. എതിർപ്പുമായി എത്തിയ പ്രക്ഷോഭകരിൽ പലരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
സമര കേന്ദ്രത്തിലേക്കുള്ള മുഴുവൻ റോഡുകളും പ്രവേശന കവാടങ്ങളും അടച്ച ശേഷമായിരുന്നു നടപടി. മാധ്യമങ്ങൾക്കുൾപ്പെടെ പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെയും മാധ്യമ പ്രവർത്തകരെയും പോലീസ് മർദിക്കുന്ന സാഹചര്യവും ഉണ്ടായി.
അതിനിടെ, പ്രസിഡന്റ് റനിൽ വിക്രമസിംഗയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ശ്രീലങ്കയിൽ ഇന്ന് അധികാരമേൽക്കും. 20 മുതൽ 25 അംഗങ്ങൾ വരെയാകും പുതിയ മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് സൂചന. പുതുമുഖങ്ങൾക്കും യുവാക്കൾക്കും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകാനാണ് റെനിലിന്റെ തീരുമാനം. എം പി ദിനേശ് ഗുണവർധനയെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.
Story Highlights: army reclaims sri lankan president home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here