Advertisement

സ്വന്തം വീട്ടിലെ വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി; ഇത് അപൂര്‍വ്വ നന്മയുടെ കഥ

July 30, 2022
Google News 2 minutes Read
77 years old lady gifted her home to renters

സ്വന്തം വീട്ടില്‍ 14 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കുകയാണ് ഒരു വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്‌നേഹം കൊണ്ട് മാതൃക തീര്‍ത്തത്. ചന്ദ്രമതിയമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതലിന്റെ കഥകൂടിയുണ്ട്.

ഒരു സുപ്രഭാതത്തില്‍ കുളിയൊക്കെ കഴിഞ്ഞ് വീട്ട് വരാന്തയില്‍ വന്നിരുന്ന് ചന്ദ്രമതിയമ്മ സരസ്വതി ചേച്ചിയെ വിളിച്ചു. ചന്ദ്രമതിയുടെ വീട്ടിലെ വാടകക്കാരിയാണ് സരസ്വതി. അടുത്തെത്തിയ സരസ്വതി ചേച്ചിയോട് ചന്ദ്രമതിയമ്മ കാര്യം പറഞ്ഞു; ‘എന്റെ വീടും ഏഴര സെന്റ് സ്ഥലവും പൊന്നുവിന്റെ പേരില്‍ ഇഷ്ടദാനം എഴുതാന്‍ തീരുമാനിച്ചു’.

ചന്ദ്രമതിയമ്മയുടെ വാക്ക് കേട്ട ഞെട്ടല്‍ സരസ്വതി ചേച്ചിക്ക് മാറും മുന്‍പ് തന്നെ പൊന്നുവിനെയും കൂട്ടി സബ് രജിസ്ട്രാര്‍ ആഫിസിലേക്ക് നടന്നു, 77 കാരി ചന്ദ്രമതിയമ്മ. വിവരമറിഞ്ഞെത്തിയ നാട്ടുകാരൊക്കെ നല്ലമനസിനെ അഭിനന്ദിച്ചു. തന്റെ തീരുമാനത്തിന് പിന്നില്‍ വലിയൊരു കാരണമുണ്ടെന്ന് ഈ അമ്മ തന്നെ പറയുന്നു.

Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം

14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരസ്വതി ചേച്ചിയും കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകക്കാരായി എത്തുന്നത്. കുറച്ച് മാസം വാടക കൊടുത്തു. ഇതിനിടെ സരസ്വതി ചേച്ചിയുടെ ഭര്‍ത്താവിന് അപകടം സംഭവിച്ചു. ശരീരം തളര്‍ന്നു കിടപ്പായി. ഇതിന് ശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല. ആരുമില്ലാത്ത ചന്ദ്രമതിയമ്മയ്ക്ക് സരസ്വതി മകളായി, പൊന്നു കൊച്ചുമകളും. ഇതിനിടെ സരസ്വതി ചേച്ചിയുടെ ഭര്‍ത്താവ് മരിച്ചു. അതോടെ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരരുതെന്നതാണ് ചന്ദ്രമതിയമ്മയുടെ ആഗ്രഹം.

Story Highlights: 77 years old lady gifted her home to renters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here