ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ ജനറൽ മാനേജറാക്കിയതിൽ അതൃപ്തിയറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറൽ മാനേജറാക്കി മാറ്റിയത്. (gr anil sriram venkitaraman)
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാർ മുൻപും ഉന്നയിച്ചിരുന്നു.
Read Also: ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടി സ്വാഗതാഹർഹം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
ഏറെ വിവാദങ്ങൾക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേൽക്കും. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്.
കൊലക്കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. ആലപ്പുഴ കളക്ടർ പദവിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തുക എന്നത് ജനാധിപത്യ സർക്കാരിന് കരണീയമായ മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടിയെയാണ് കേരള മുസ്‌ലിം ജമാഅത്ത് എതിർത്തതും തിരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതും.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖും രംഗത്തുവന്നു. ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് മരിച്ച് പോയ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ. അത് സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ഫോട്ടോ പങ്കുവച്ചാണ് ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Story Highlights: gr anil against sriram venkitaraman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here