Advertisement

ജീവനറ്റ ചിലന്തികളെ വസ്തുക്കൾ എടുക്കാനുള്ള യന്ത്രങ്ങളായി ഉപയോഗിക്കുന്നു; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

August 11, 2022
Google News 1 minute Read

ജീവനറ്റ ചിലന്തികളെ റോബോട്ടുകളായി ഉപയോഗിക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? ചിലർക്കെങ്കിലും ഇത് കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ചിത്രത്തിന്റെ കഥപോലെ തോന്നിയേക്കാം. എന്നാൽ ഇത് വെറും കഥയല്ല. റൈസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ജീവൻപോയ ചിലന്തികളെ വസ്തുക്കൾ എടുക്കാനും താഴെയിടാനുമുള്ള യന്ത്രങ്ങളായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്.

അഡ്വാൻസ്ഡ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, ബയോട്ടിക് വസ്തുക്കളുടെ റോബോട്ടിക് ഘടകങ്ങൾ ആയുള്ള ഉപയോഗത്തെ “നെക്രോബോട്ടിക്സ്” എന്നാണ് ഗവേഷകർ വിശേഷിപ്പിച്ചിരിക്കുന്നത്. വളരെ ചെറിയ വസ്തുക്കളിൽ പോലും ബയോഡീഗ്രേഡബിൾ ഗ്രിപ്പറുകൾ നിർമ്മിക്കാൻ ഈ ഗവേഷണ സാധ്യത ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു.

“ചിലന്തിയെ ദിവസേന കാണുന്നതൊന്നും ഒരുപക്ഷെ പലർക്കും ഇഷ്ടപെടുന്ന കാര്യമല്ല. എന്നാൽ ഒരു എഞ്ചിനീയറിംഗ് വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ചിലന്തിയുടെ ചലനരീതി ഏറെ കൗതുകവും രസകരവുമായ കാര്യമാണ്.” എന്ന് റൈസിലെ മെക്കാനിക്കൽ എഞ്ചിനീയറും പേപ്പറിന്റെ പ്രധാന രചയിതാവുമായ ഫെയ് യാപ്പ് പറയുന്നു. ജീവികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയിൽ നിന്ന് കൂടുതൽ പഠിക്കാനും ഈ വീക്ഷണകോണിലൂടെ നമുക്ക് സാധിക്കും എന്ന് ഡെയ്‌ലി ബീസ്റ്റിൽ നിന്നുള്ള ടോണി ഹോ ട്രാനും പറയുന്നു.

എങ്ങനെയാണ് ഇങ്ങനെയൊരു പരീക്ഷണത്തിൽ അവർ എത്തിയത് എന്നല്ലേ… 2019-ൽ അവരുടെ ലാബിൽ ചത്ത ചിലന്തി ചുരുണ്ടുകിടക്കുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് ഇങ്ങനെയൊരു ഗവേഷണത്തിലേക്ക് ഇവരെ കൊണ്ട് ചെന്നെത്തിച്ചത്. എന്തുകൊണ്ടാണ് ചിലന്തികൾ മരിക്കുമ്പോൾ കാലുകൾ ചുരുണ്ടുകൂടി കിടക്കുന്നത് എന്ന് ഇവരെ ആശ്ചര്യപ്പെടുത്തി. ആ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് അവയവങ്ങളെ നിയന്ത്രിക്കുന്ന ഒരു ഹൈഡ്രോളിക് പ്രഷർ സിസ്റ്റം ചിലന്തികളിൽ ഉണ്ടെന്നാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ചിലന്തികൾക്ക് മനുഷ്യരിലെ പോലെ കൈകാലുകൾ, ട്രൈസെപ്‌സ് എന്നിങ്ങനെ പേശി ജോഡികളില്ല. പകരം ഫ്ലെക്‌സർ പേശികൾ മാത്രമേ അവർക്ക് ഉള്ളൂ. അത് അവരുടെ കാലുകൾ വളയാൻ അനുവദിക്കുകയും ഹൈഡ്രോളിക് മർദ്ദം ഉപയോഗിച്ച് അവ പുറത്തേക്ക് നീട്ടുകയും ചെയ്യുന്നു. മരണപ്പെടുന്ന സമയത്ത് അവരുടെ ശരീരത്തിൽ സമ്മർദ്ദം ചെലുത്താനുള്ള കഴിവ് നഷ്ടപ്പെടും. അതുകൊണ്ടാണ് അവർ കാലുകൾ ചുരുട്ടുന്നത്. ഈ ചലനരീതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നായി പിന്നീട് ഗവേഷകരുടെ ചിന്ത.

ജീവനില്ലാത്ത ചിലന്തിയിൽ ഗ്രിപ്പ് സൃഷ്ടിക്കാൻ, ഗവേഷകർ ചിലന്തികളുടെ ഹൈഡ്രോളിക് ചേമ്പറിലെ ആന്തരിക വാൽവുകളിൽ ഒരു സൂചി കുത്തി, സൂപ്പർഗ്ലൂ ഉപയോഗിച്ച് മറ്റേ അറ്റത്ത് ഒരു സിറിഞ്ച് ഘടിപ്പിക്കുകയും ചെയ്തു. സിറിഞ്ചിലൂടെ ചെറിയ അളവിൽ വായു കയറ്റിക്കൊണ്ട്, ചിലന്തിയുടെ കാലുകൾ ചലിപ്പിക്കാനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.

Story Highlights: Scientists Use Dead Spiders as Claw Machines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here