കോഴിക്കോട് പെയിന്റ് ഗോഡൗണിലെ തീപിടുത്തം; ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും
കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. ജനവാസ മേഖലയിലെ ഗോഡൗണിനെതിരെ പരാതി ഉന്നയിച്ചിരുന്നു എന്ന് പ്രദേശവാസികൾ 24 നോട് പറഞ്ഞു. (paint godown fire forensic)
ടർപന്റൈനും തിന്നറും ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളിൽ ഇത്തരം എക്സ്പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോഡൗണിനെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു എന്ന് നാട്ടുകാർ 24 നോട് പറഞ്ഞു.
Read Also: ചെറുവണ്ണൂര്‍ ഗോഡൗണിലെ തീ നിയന്ത്രണ വിധേയം; ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്
സ്വിച്ച് ഇട്ടപ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീപടർന്നെന്നാണ് തൊഴിലാളികളുടെ മൊഴി. ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി വൈദ്യുത ലൈനിൽ തട്ടി തീയുണ്ടായെന്ന് ചില പരിസരവാസികളും പറയുന്നുണ്ട്. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി ഇന്ന് വിശദമായ പരിശോധന നടത്തും. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഗോഡൗണിന് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൂർണമായും കത്തി നശിച്ച പെരിന്തൽമണ്ണ സ്വദേശി ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൻ്റെ നഷ്ടം കണക്കാക്കിയിട്ടില്ല.
ഫറോക്ക് ചെറുവണ്ണൂരിലെ ഗോഡൗണില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് ടര്‍പന്റൈന്‍, റ്റിന്നര്‍ ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാന്‍ വന്ന ടാങ്കറില്‍ നിന്നും തീ പടര്‍ന്നു എന്നും സൂചനയുണ്ട്. അഗ്‌നിബാധയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സുഹൈല്‍ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. മീഞ്ചന്ത, ബീച്ച്, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷ സേനയെത്തിയാണ് തീ അണച്ചത്.
Story Highlights: kozhikode paint godown fire forensic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here