സഹതാരങ്ങളോടുള്ള രോഹിത് ശർമയുടെ പെരുമാറ്റം ശരിയല്ലെന്ന് ഷൊഐബ് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. മൈതാനത്ത് സഹതാരങ്ങളോടുള്ള രോഹിത് ശർമയുടെ പെരുമാറ്റം ശരിയല്ലെന്ന് ഷൊഐബ് അക്തർ കുറ്റപ്പെടുത്തി. ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും അക്തർ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. (shoaib akhtar rohit sharma)
“രോഹിത് ശർമ്മ വളരെ അസ്വസ്ഥനാണെന്നാണ് തോന്നുന്നത്. അദ്ദേഹം മൈതാനത്ത് അലറി വിളിക്കുന്നു. അശ്വിനെ ഉൾപ്പെടുത്തി ബിഷ്‌ണോയ്‌യെ ഒഴിവാക്കിയത് ഇന്ത്യൻ ക്യാമ്പിലെ അനിശ്ചിതത്വത്തെയാണ് കാണിക്കുന്നത്. ഇത്, ലോകകപ്പിനു മുൻപ് ഇന്ത്യക്ക് ലഭിച്ച ഒരു നല്ല വേക്കപ്പ് കോളാണ്. ഇന്ത്യ വളരെ മോശമായി കളിച്ചുവെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, അവർ നന്നായി കളിച്ചില്ല. ഈ വീഴ്ച ചിലപ്പോൾ അവരെ ലോകകപ്പിൽ സഹായിക്കും. ഇന്ത്യ നിരാശപ്പെടേണ്ടതില്ല, പക്ഷേ, ഇതിൽ നിന്ന് പഠിക്കണം. അവസാന പ്ലെയിങ് ഇലവനെ കണ്ടെത്തണം. രോഹിത് ശർമ ക്യാപ്റ്റൻസി ശരിയാക്കുകയും വേണം.”- അക്തർ പറഞ്ഞു.
Read Also: ഏഷ്യാ കപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; അക്സർ പട്ടേൽ കളിച്ചേക്കും
ഏഷ്യാ കപ്പിൽ പാകിസ്താൻ- അഫ്ഗാനിസ്താൻ മത്സരവിശകലനത്തിനിടെ ഇന്ത്യൻ ടീമിനെക്കുറിച്ച് ചോദിച്ച അവതാരകയോട് അതൃപ്തി പ്രകടമാക്കി പാകിസ്താൻ്റെ മുൻ താരം വസീം അക്രം രംഗത്തുവന്നു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ മത്സരിക്കുന്നതിനിടെ ഇന്ത്യയുടെ കളിയെക്കുറിച്ച് ചോദിക്കുന്നു എന്നായിരുന്നു അക്രമിൻ്റെ പരാമർശം. ഇതിൻ്റെ വിഡിയോ ട്വിറ്റർ ഹാൻഡിലുകളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കരാണ് പാനൽ ചർച്ചയിൽ അക്രമിനൊപ്പം ഉണ്ടായിരുന്നത്. ഇതിനിടെ അവസാന ഓവറുകളിലെത്തുമ്പോൾ പക്കൽ വേണ്ടത്ര വിക്കറ്റുകൾ ഉണ്ടാവുന്നില്ല. ലോകകപ്പിലേക്ക് ഈ നിലയിൽ മുൻപോട്ട് പോകുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അവതാരക അക്രമിനോട് ചോദിച്ചു. ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ അക്രം മഞ്ജരേക്കറോട് മറുപടി പറയാൻ ആവശ്യപ്പെട്ടു. എന്നാൽ, താങ്കൾ പറയുന്നത് കേൾക്കാനാണ് ആഗ്രഹമെന്ന് അവതാരക പറഞ്ഞു. ഇതിനു മറുപടി ആയാണ് അക്രം അതൃപ്തി പ്രകടിപ്പിച്ചത്. “ടിവിയിൽ ഇത് കണ്ട് രോഹിത് ശർമയ്ക്ക് തന്നെ മടുത്തുകാണും. മറ്റ് രണ്ട് ടീമുകളാണ് ഇന്ന് കളിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ കളിയെ കുറിച്ചാണ് മുഴുവൻ സംസാരിച്ചത്. ഇന്ന് അഫ്ഗാനിസ്താനും പാകിസ്താനുമാണ്. അതാണ് ഞാൻ സഞ്ജയോട് മറുപടി പറയാൻ പറയുന്നത്”- അക്രം പറഞ്ഞു.
Story Highlights: shoaib akhtar rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here