‘നിരപരാധിത്വം സുപ്രിംകോടതിക്ക് ബോധ്യമായി’; വിധിയില്‍ സന്തോഷമെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ

സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിദ്ധിഖ് കാപ്പന്റെ കുടുംബം. കാപ്പന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചതെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. ഇഡിയുടേത് കള്ളക്കേസാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (Siddique Kappan’s wife response after he got bail supreme court)
ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉപാധികളോടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. ഡല്‍ഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പന്‍ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.
Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചപ്പോള്‍ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വിശദീകരണം.
കുറ്റകൃത്യത്തില്‍ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികര്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. പത്രപ്രവര്‍ത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹര്‍ജിയില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Story Highlights: Siddique Kappan’s wife response after he got bail supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here