മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണം, കെ ഫോണില്‍ അടിമുടി ദുരൂഹത; വി.ഡി സതീശന്‍

മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് കിട്ടിയത് വലിയ പ്രതികരണമാണ്. 29 ന് കേരള അതിർത്തി കടക്കും വരെ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയേയും ഫാസിസത്തേയും വിമർശിക്കുമ്പോൾ എന്തിനാണ് സിപിഐഎമ്മിന് അസ്വസ്ഥതയാണ്. യാത്ര റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
Read Also: തെരുവ് നായ കടിച്ച് ആളുകൾ മരിക്കുമ്പോൾ സർക്കാർ നിസംഗരായി നിൽക്കുന്നു: വി.ഡി.സതീശൻ
കെ ഫോണില്‍ അടിമുടി ദുരൂഹതയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദുരൂഹതയാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല. കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച വി ഡി സതീശന്‍, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Story Highlights: V D Satheesan Against Kerala Ministers Foreign visits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here