Advertisement

ബര്‍മ ജയിലിലെ കഠിനമായ പീഡനകാലത്തും ദുര്‍ഗാപൂജയ്ക്കുള്ള അവകാശത്തിനായി പോരാട്ടം; സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അധ്യായം

October 3, 2022
Google News 3 minutes Read

പ്രീയപ്പെട്ട അമ്മേ,

ആരാധനയുടെ പ്രകാശപൂരിതവും പ്രസന്നവുമായ ശോഭ ഈ തടവറയുടെ ഇരുണ്ട്, നിര്‍ജീവമായ അന്തരീക്ഷത്തെ ഇല്ലാതാക്കുന്നുണ്ട്. ഇതിങ്ങനെ എത്രനാള്‍ തുടരുമെന്ന് എനിക്കറിയില്ല…..

രാഷ്ട്രീയ തടവുകാര്‍ ഒട്ടേറെ ജനാധിപത്യ ധ്വംസനങ്ങള്‍ നേരിട്ട ബര്‍മയിലെ മണ്ഡേല ജയിലില്‍ ദുര്‍ഗാ പൂജ ആഘോഷിക്കാനുള്ള അവകാശം പൊരുതിനേടിയെടുത്ത ശേഷം സുഭാഷ് ചന്ദ്രബോസ് തന്റെ അമ്മയ്ക്കയച്ച കത്തിലെ ഹൃദയസ്പര്‍ശിയായ വരികളാണിത്. മരിച്ചെന്ന് ഒരു ജനത ഇന്നും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സുഭാഷ് ചന്ദ്ര ബോസെന്ന ജനനേതാവിന് ദുര്‍ഗാഷ്ടമി പോലൊരു അനുഷ്ഠാനം ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ എത്രമാത്രം സഹായിക്കുമെന്ന് നന്നായി അറിയാമായിരുന്നു. ചെറുപ്പം മുതല്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ കണ്ടുവളര്‍ന്ന ആ ബംഗാളി നേതാവ് ജയിലറകളെ നിയന്ത്രിച്ചിരുന്ന ഉരുക്കുമുഷ്ടികളോട് സധൈര്യം പൊരുതി ആരാധനാസ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രം ഏതൊരു ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്… (how subhash chandra bose fought for durga puja in Mandalay Jail in Burma)

ബിപ്ലോബി ട്രൈലോക്യ മഹാരാജ്, സത്യേന്ദ്ര മിത്ര, ബിപിന്‍ ബിഹാരി ഗാംഗുലി, സുരേന്ദ്ര മോഹന്‍ ഘോഷ് തുടങ്ങിയ വിപ്ലവകാരികള്‍ക്കൊപ്പമാണ് രാഷ്ട്രീയ തടവുകാരനായി ബര്‍മ്മയിലെ ജയിലിലേക്ക് സുഭാഷ് ചന്ദ്രബോസ് എത്തുന്നത്. 1925 ഒക്ടോബറില്‍ ജയിലില്‍ ദുര്‍ഗാഷ്ടമി ആഘോഷിക്കാന്‍ ബോസും കൂട്ടരും തീരുമാനിക്കുന്നു. ഇതിനായി 800 രൂപയായിരുന്നു ആവശ്യം. തടവുകാര്‍ക്കിടയില്‍ നിന്നും 140 രൂപയോളം പിരിച്ചു. ബാക്കി 660 രൂപ ഗവണ്‍മെന്റില്‍ നിന്നും ഗ്രാന്റായി ബോസ് ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികള്‍ക്ക് അവരുടെ മതപരമായ ഉത്സവങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ 1200 രൂപ നല്‍കുമ്പോള്‍ ഹിന്ദു മത വിശ്വാസികള്‍ക്ക് എന്തുകൊണ്ട് നല്‍കിക്കൂടാ എന്നായിരുന്നു ബോസിന്റെ ചോദ്യം. എന്നാല്‍ തുക നല്‍കാന്‍ ബ്രിട്ടീഷുകാര്‍ ഒരുക്കമായിരുന്നില്ല. 660 നല്‍കിയാല്‍ ആ തുക തടവുകാരുടെ അലവന്‍സില്‍ നിന്ന് കുറയ്ക്കുമെന്ന നിലപാടിലായിരുന്നു ബ്രിട്ടീഷുകാര്‍.

Read Also: ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ യുപിയില്‍ 1 മരണം; 52 പേര്‍ക്ക് ഗുരുതര പരുക്ക്

ഇത് അനീതിയാണെന്ന് ബോസ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ഗ്രാന്റിനായി ബോസ് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ബോസിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മനസിലാക്കിയ നിരവധി തടവുകാരും ബോസിനൊപ്പം നിരാഹാരമിരുന്നു. വാര്‍ത്ത കാട്ടുതീ പോലെ പരന്നതോടെ ഒടുവില്‍ ബ്രിട്ടീഷുകാര്‍ അയഞ്ഞു. ഓരോ തടവുകാര്‍ക്കും 30 രൂപ ഗ്രാന്റായി അനുവദിച്ചു.

നിറഞ്ഞ മനസോടെ ബോസും കൂട്ടരും ജയിലില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. ജയിലിലും ദേവിയെ കണ്ടെത്താനായതില്‍ തന്റെ മനസ് നിറഞ്ഞെന്ന് അമ്മയ്ക്കുള്ള കത്തില്‍ ബോസ് എഴുതി. ദുര്‍ഗാ മാതാവ് ഞങ്ങളെ മറന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ജയിലറയ്ക്കുള്ളിലും ദുര്‍ഗയെ ആരാധിക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതെന്നും സുഭാഷ് ചന്ദ്ര ബോസ് അമ്മയ്‌ക്കെഴുതി. ജയിലിലെ പീഡനങ്ങള്‍ മൂലം ബോസിന്റെ ആരോഗ്യം നശിച്ച അവസരത്തിലും വര്‍ഷത്തിലൊരിക്കല്‍ ദേവി തനിക്കരികില്‍ എത്തുമ്പോള്‍ ഈ ജയില്‍ വാസം പോലും തനിക്ക് അതികഠിനമല്ലാതാകുന്നുവെന്നും ബോസ് അമ്മയ്ക്കുള്ള കത്തില്‍ പറഞ്ഞു.

Story Highlights: how subhash chandra bose fought for durga puja in Mandalay Jail in Burma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here