സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ലഖ്നോ ജില്ലാ കോടതിയിൽ ഇഡി കേസിലെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. യു.എ.പി.എ കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാതിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഹാത്രസ് ബലാൽസംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. പല തവണ മാറ്റി വച്ച ശേഷമാണ് ഹരജി ഇന്ന് ലഖ്നോ കോടതിയുടെ പരിഗണനയിൽ എത്തുന്നത്.
ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ.
രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം എന്ന് ജാമ്യവ്യവസ്ഥയിൽ നിർദ്ദേശിച്ചിരുന്നു. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, ഇഡി കേസിൽ ജാമ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് കാപ്പൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയില്ല.
Story Highlights: siddique kappan bail plea ed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here