ഓർത്തോഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധം; ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഓർത്തോഡോക്‌സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ളവർക്ക് കേസിൽ സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പള്ളികൾക്ക് കുടിശിക നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകൾ മനുഷ്യന്റെ അന്തസിനെയും മൗലിക അവകാശങ്ങളെയും ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം മറയാക്കി വൈദികർ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പീഡനത്തെ തുടർന്നുള്ള മരണങ്ങളും വർദ്ധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. രജിസ്ട്രാർ കോടതിയിൽ ആണ് കേസിലെ ഇന്നത്തെ നടപടികൾ.
Story Highlights: orthodox church sacrament supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here