ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തി: കരാറുകാരനെ ടെർമിനേറ്റ് ചെയ്തെന്ന് മന്ത്രി

ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തു എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രവൃത്തി റീ-ടെണ്ടർ ചെയ്തു എന്നും കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വൽ പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പിഎ മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പത്ത് വർഷത്തോളമായി ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമൺ. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേർ ഈ റോഡിൻ്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2021 മേയ് മാസത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾ നടത്തി.
19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ നാളിതുവരെ 6 കിലോമീറ്റർ ബിഎം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.
പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോൾ ‘റിസ്‌ക് ആൻഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാർ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വൽ പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
Story Highlights: erattupetta wagamon road muhammad riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here