മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞുവിശ്വസിപ്പിച്ചു; പൊലീസിനെതിരെ ആരോപണവുമായി നയന സൂര്യയുടെ കുടുംബം

യുവ സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. മരണത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പൊലീസ് എന്ന് നയനയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
യുവ സംവിധായിക നയന സൂര്യയുടെ മരണം സ്വാഭാവികമരണം എന്ന് പൊലീസാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരണത്തിൽ ഒരു ദുരൂഹതയും ഇല്ലെന്ന് പൊലീസ് അറിയിച്ചു. അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മരിച്ചു എന്നാണ് കരുതിയത്. ഇപ്പോൾ തങ്ങൾക്ക് മരണത്തിൽ സംശയം ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്നുതന്നെ കയ്യിൽ കിട്ടിയിരുന്നു. എന്നാൽ പൊലീസിനെ വിശ്വസിച്ച് അത് വായിച്ചു നോക്കിയിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരവീഴ്ചയാണെന്നും കുടുംബം പറയുന്നു.
2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു എന്നും അടിവയറ്റിൽ ചവിട്ടേറ്റെന്നും പറയുന്നു.
നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാൻ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡി.സി.പി വി.അജിത്ത് നിർദ്ദേശം നൽകിയിരുന്നു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിനാണ് രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്.
നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നയനയുടെ കഴുത്തു ഞെരിച്ചിരുന്നുവെന്നും കഴുത്തിനു ചുറ്റും പാടുകളുണ്ടായിരുന്നുവെന്നും അടിവയറ്റിൽ ക്ഷതമേറ്റിരുന്നുവെന്നുമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Story Highlights: nayana surya family againts police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here