സി.പി.ഐ.എമ്മിന് സംഘപരിവാറുമായി ബന്ധം പുലർത്താനുള്ള ഇടനിലക്കാരനാണ് കെ.വി തോമസ്; വി.ഡി സതീശൻ

കെ.വി തോമസിന് പുതിയ ക്യാബിനറ്റ് പദവി നൽകിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സി.പി.ഐ.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാനുള്ള ഇടനിലക്കാരനായാണ് കെ.വി തോമസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ( VD Satheesan criticizes KV Thomas and cpim ).
കോൺഗ്രസ് വിട്ടശേഷം കെ.വി തോമസിൻ്റെ ബാംഗ്ലൂർ, ഡൽഹി യാത്രകൾ പരിശോധിച്ചാൽ അദ്ദേഹത്തിൻറെ സംഘപരിവാർ ബന്ധം മനസ്സിലാക്കാം. അദ്ദേഹം നിരന്തരം സംഘപരിവാർ നേതാക്കളുമായി സംവദിച്ചിരുന്നു. സി.പി.ഐ.എമ്മിന് സംഘപരിവാറുമായി ബന്ധം പുലർത്താൻ ഒരുപാട് ഇടനിലക്കാർ ഡൽഹിയിലുണ്ട്. കെവി തോമസ് ഔദ്യോഗിക ഇടനിലക്കാരനാണെന്നും അദ്ദേഹം വിമർശിച്ചു.
Read Also: ഇങ്ങനെ പോയാൽ കോൺഗ്രസ് നാമവശേഷമാകും; ഗുലാം നബി ആസാദിന്റെ രാജി ദുഃഖകരമെന്ന് കെ.വി തോമസ്
ശമ്പളം കൊടുക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തിന്റെ ധനസ്ഥിതി ഗൗരവമായി കൂപ്പുകുത്തുകയാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തുന്ന രീതിയിൽ കെ.വി തോമസിനെ നിയമിച്ചിരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഒരു തസ്തിക ?. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാവാൻ പോവുകയാണ്. നേരത്തെ സമ്പത്തിനെ നിയമിച്ചപ്പോൾ എന്ത് ഗുണമാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
കെ വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. ക്യാബിനറ്റ് പദവി നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഐഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ നടത്തിക്കാൻ ഒരു പദവിയാണതെന്നും സുരേന്ദ്രൻകുറ്റപ്പെടുത്തി.
അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബജറ്റിൽ നികുതി ഭാരം അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. കടം വാങ്ങുക, ആ പണം ധൂർത്തടിക്കുകയെന്നതാണ് ഇടത് സർക്കാർ നയം. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച് വീടുകൾ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: VD Satheesan criticizes KV Thomas and cpim