Advertisement

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം, തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കണം; വൈക്കം വിശ്വൻ

March 8, 2023
Google News 2 minutes Read
Brahmapuram fire Vaikom Viswan Responds to Allegations

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്ന് സിപിഐഎം നേതാവ് വൈക്കം വിശ്വൻ. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസിന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇവർ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദം എന്നും വാർത്തകൾ വരുന്നുണ്ട്. താൻ കുടുംബകാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും അറിയില്ല. സിപിഐഎമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇത് ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. നൂറുകണക്കിന് കോടി രൂപയുടെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. 2016 ന് ശേഷം മാറിയ മാലിന്യനിർമാർജന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖരമാലിന്യങ്ങൾ പച്ചക്ക് കത്തിച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയാണ്. ഇതിലൂടെ നഗരസഭയും സർക്കാരും ഭരണകക്ഷികളും പ്രതിപക്ഷവും ലക്ഷ്യമിടുന്നത് വലിയ അഴിമതിയാണ്. പ്ലാന്റ് കരാറെടുത്തത് വൈക്കം വിശ്വന്റെ മരുമകനാണ്. കോൺ​ഗ്രസ് നേതാവ് വേണു​ഗോപാലിന്റെ മകനും കരാറുകാരനാണ്. ഇത് മരുമകന്മാരുടെ കാലമാണെന്നും അദ്ദേഹം വിമർശിച്ചു.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ല, ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവ്; കെ. സുരേന്ദ്രൻ.

എൽ.ഡി.എഫും യുഡിഎഫും തമ്മിൽ സഹകരണമാണ്. ഇവരാണ് ഇതിന്റെ ലാഭവിഹിതം കൈക്കലാക്കുന്നത്. ബിജെപിക്കെതിരെ അഴിമതിക്കാരെ ഒന്നിച്ചു ചേർക്കാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പരിഹാര നിർദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഹെെക്കോടതി ആവശ്യപ്പെട്ടിരുന്നു. എറണാകുളം കളക്ട‌റും മലിനീകരണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.

തിങ്കളാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. തീപിടിത്തത്തിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. കൊച്ചിയിലെ മാലിന്യ പ്രശനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തിൽ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കോടതി ചോദിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെന്നും ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞു. അതേസമയം പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂർണമായി പരിഹരിക്കാനാകുമെന്ന് കളക്ട‌‌ർ രേണു രാജ് പറഞ്ഞു. തീയണയ്‌ക്കാൻ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കൽ ക്യാമ്പ്‌ സന്ദർശിച്ച ശേഷമാണ് പ്രതികരണം.

Story Highlights: Brahmapuram fire, Vaikom Viswan Responds to Allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here