ഇന്ത്യയെന്നാൽ ഇന്ദിരയോ മോദിയോ അല്ല, ജനങ്ങളാണ്; സീതാറാം യെച്ചൂരി

ഇന്ത്യയെന്നാൽ ഇന്ദിരാഗാന്ധിയോ നരേന്ദ്ര മോദിയോ അല്ലെന്നും ജനങ്ങളാണെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ചങ്ങാതി അദാനിയെ വിമർശിക്കുന്നവരെയും ഇപ്പോൾ ദേശവിരുദ്ധരാക്കുകയാണ്. ഇന്ത്യ എന്നാൽ മോദിയാണ്, ഇന്ത്യ എന്നാൽ അദാനിയാണ് തുടങ്ങിയ കാര്യങ്ങളാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിന് മറുപടി നൽകാൻ നമുക്ക് കഴിയണം. രാജ്യം ഭരിക്കുന്നവരെ ചോദ്യം ചെയ്യേണ്ടത് പൗരൻ്റെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു. ( Sitaram Yechury criticizes Narendra Modi Janakeeya Prathirodha Jadha ).
കേന്ദ്ര സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ജാഥയ്ക്ക് കഴിഞ്ഞു. ബി ജെ പി ഇതര സർക്കാരുകളെയും, കേരളത്തിലെ ഇടത് സർക്കാരിനെയും ബിജെപി തകർക്കാൻ ശ്രമിക്കുന്നത് ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ഇന്ത്യയിൽ ബദൽ വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഒരേയൊരു സർക്കാരാണ്. അതിനാലാണ് അമിത് ഷാ അസത്യ പ്രചാരണം നടത്തുന്നത്. അമിത് ഷായ്ക്കുള്ള മറുപടി ഇന്ത്യൻ പ്രസിഡന്റ് നൽകിയിട്ടുണ്ട്. അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും ഇനി പ്രത്യേകിച്ച് മറുപടി പറയേണ്ടതില്ല.
Read Also: ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു
വർഗീയ കോർപറേറ്റ് അച്ചുതണ്ട് ഉയർത്തുന്ന വെല്ലുവിളികൾ ജാഥയിൽ വിശദീകരിച്ചിരുന്നു. മതനിരപേക്ഷത, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം എന്നിവ തകർന്നു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സ്തംഭങ്ങൾ തകർക്കപ്പെടുന്നുമുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സർക്കാരിൻ്റെ കീഴിൽ നടക്കുന്നതെന്ന് വ്യക്തമാണ്.
ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയിൽ കാണുന്നത്. അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മോദി മടിക്കുന്നതെന്ത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കണം. ആരെങ്കിലും വിമർശിച്ചാൽ അവർ രാജ്യ വിരുദ്ധരാകുന്ന അവസ്ഥയാണ്. മോദി സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ദേശ വിരുദ്ധരാക്കുകയാണ്. 140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരിൽ 37 % മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Sitaram Yechury criticizes Narendra Modi Janakeeya Prathirodha Jadha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here