‘മാർച്ച് 31നാണ് മകനെ കാണാതാവുന്നത്, കടയിൽ പോയതാണെന്നാണ് കരുതിയത്’ : ഷാരുഖിന്റെ പിതാവ് ട്വന്റിഫോറിനോട്

പൊലീസ് പിടികൂടിയത് തന്റെ മകനെ തന്നെയെന്ന് സ്ഥിരീകരിച്ച് ഷാരുഖ് സെയ്ഫിയുടെ പിതാവ്. കൈയ്യക്ഷരം ഉൾപ്പെടെ പൊലീസ് ശേഖരിച്ചുവെന്നും ഡൽഹിക്ക് പുറത്ത് എവിടെയും ഷാരുഖ് പോയിട്ടില്ലെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ( shahrukh saifi father response )
‘മാർച്ച് 31ന് രാവിലെ 9 മണിയോടെയാണ് ഷാരുഖിനെ കാണാതാവുന്നത്. എവിടെ പോവുകയാണെന്നൊന്നും പറഞ്ഞില്ല. കടയിൽ പോയതാണെന്നാണ് കരുതിയത്. പക്ഷേ കടയിലൊന്നും എത്തിയില്ലെന്ന് മനസിലായി. തുടർന്ന് പൊലീസിൽ മകനെ കാണാനില്ലെന്ന് പരാതി നൽകി’- പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
ഷാരുഖിന്റെ വീട്ടിൽ നിന്ന് ചില പുസ്തകങ്ങൾ പൊലീസ് ശേഖരിച്ചു. കൈയ്യക്ഷരം പരിശോധിക്കാനായിരുന്നു ഇത്. 12-ാം ക്ലാസ് വരെ മാത്രമേ ഷാരുഖ് പഠിച്ചിട്ടുള്ളു. നോയിഡയിൽ ആശാരിയാണ് ഷാരുഖെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
ഏപ്രിൽ 2ന് നടന്ന എലത്തൂർ ട്രെയിൻ തീ വയ്പ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് ഷാരുഖ് സെയ്ഫി കേരളാ പൊലീസിന്റെ പിടിയിലാകുന്നത്. ഷാരുഖ് സൈഫിനെ പിടികൂടിയത് പൊലീസിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണ്. ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിൻറെ പിടിയിൽ അകപ്പെട്ടത്.
Story Highlights: shahrukh saifi father response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here