പ്രധാനമന്ത്രിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനം ക്രിസ്ത്യാനികൾക്ക് ആത്മവിശ്വാസം നൽകും; ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതിനെ പുകഴ്ത്തി ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര. പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ( Kuriakose Bharanikulangara praised MODI’s visit to Church ).
ഏറ്റവും ഉന്നതർ ക്രൈസ്തവ വിഭാഗത്തിന് അനുകൂല നിലപാട് എടുക്കുമ്പോൾ താഴെ തട്ടിൽ ഉള്ളവരുടെ മനോഭാവത്തിലും മാറ്റം വരും.മന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയമായി വ്യാഖ്യാനം നൽകുന്നില്ല. ക്രിസ്തീയ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും സന്ദർശിർശനത്തിന് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ച സംഭവത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. പ്രധാന മന്ത്രിമാരുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സന്ദർശനം. ബിജെപി അനുകൂല പ്രസ്താവനകൾ ക്രിസ്ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി കാണണം. മറ്റ് സംസ്ഥാനങ്ങളിൽ ഈ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം’; അനിൽ കെ ആന്റണി
പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കൾ നടത്തിയ സന്ദർശനവും വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും അഭിപ്രായപ്പെട്ടു. സംഘപരിവാരങ്ങൾ ക്രൈസ്തവർക്കെരിരേ നടത്തുന്ന അതിക്രമങ്ങൾ തുടരുമ്പോൾ ഇത്തരം നാടകങ്ങൾ തെരഞ്ഞെടുപ്പ് സ്‌പെഷ്യലായി മാത്രമേ കാണാൻ സാധിക്കൂ. യഥാർത്ഥത്തിൽ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണു ചെയ്തത്.
റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് താൻ കരുതിയത്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ ആത്മാർത്ഥയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്‌നങ്ങളും നല്കി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.
ക്രൈസ്തവർക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇനി തുടരില്ലെന്ന ഉറപ്പെങ്കിലും അവർ നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നു ആക്രോശിച്ചതിനെ അപലപിക്കാൻ പോലും പ്രധാനമന്ത്രിക്കോ കേരളത്തിലെ ബിജെപി നേതാക്കൾക്കോ കഴിഞ്ഞില്ലെന്നു സുധാകരൻ പറഞ്ഞു.
Story Highlights: Kuriakose Bharanikulangara praised MODI’s visit to Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here