സൗദി – ഇറാൻ നയതന്ത്ര ദൗത്യം പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം ടെഹ്‌റാനിലെത്തി

സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയെ തുടർന്ന് നയതന്ത്ര ദൗത്യം പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം ടെഹ്‌റാനിലെത്തി. 2016-ൽ ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം സൗദി പ്രതിനിധി സംഘത്തിൻ്റെ ടെഹ്‌റാനിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. നാസർ ബിൻ അവാദ് അൽ-ഗനൂമിൻ്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം ടെഹ്‌റാനിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഇറാൻ വിദേശകാര്യ മന്ത്രാലയം അംബാസഡറും ചീഫ് ഓഫ് പ്രോട്ടോക്കോളുമായ മെഹ്ദി ഹോണർഡോസ്റ്റുമായി കൂടിക്കാഴ്ച നടത്തി. (saudi arabia iran discussions)
സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം ചൈനയിലെ ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. ഏഴ് വർഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.
Read Also: വിമാന സര്‍വീസ് ഉടന്‍, വിസാ നടപടികളും വേഗത്തില്‍; സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
സൗദി-ഇറാൻ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കും. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ഇറാൻ-സൗദി ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലായഹ്‌യാ എന്നിവരുടെ കൂടിക്കാഴ്ച.
സൗദി-ഇറാൻ നേരിട്ടുളള വിമാന സർവീസ് ഉടൻ ആരംഭിക്കാനും ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസ ലഭ്യമാക്കാനുളള നടപടി വേഗത്തിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി.
ഇറാനിലെ തെഹ്‌റാനിലും മശ്ഹദിലും സൗദി നയതന്ത്ര കാര്യാലയങ്ങൾ തുറക്കും. സൗദിയിലെ റിയാദിൽ ഇറാൻ എംബസിയും ജിദ്ദയിൽ കോൺസുലേറ്റ് തുറക്കാനും ധാരണയായി. 1998ലും 2001ലും ഇരു രാഷ്ട്രങ്ങനളും ഒപ്പുവെച്ച നിരവധി ഉഭയകക്ഷി കരാറുകളുണ്ട്. ഇത് നടപ്പിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഇറാൻ മന്ത്രിയെ സൗദിയിലേക്കും സൗദി മന്ത്രിയെ ഇറാനിലേക്കും ക്ഷണിച്ചു. ഇരുവരും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: saudi arabia iran strategic discussions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here