ഭീകരതയെ വ്യവസായം പോലെ കൈകാര്യം ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍; രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
പാകിസ്താനെതിരെ കടുത്ത നിലപാടുമായി ഷാങ്ഹായി സഹകരണ ഉച്ചകോടയില്‍ ഇന്ത്യ. പാകിസ്താനുമായി ഇനി ചര്‍ച്ച അധിനിവേശ കശ്മീര്‍ ഒഴിയുന്ന വിഷയത്തില്‍ മാത്രമായിരിക്കുമെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഭീകരതയെ വ്യവസായം പോലെ കൈകാര്യം ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. പാകിസ്താന്റെ വിശ്വാസ്യത അവരുടെ വിദേശനാണയ ശേഖരം പോലെ ഇടിയുകയാണ്. പാക് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് വരുന്നതുകൊണ്ട് ഇന്ത്യയുടെ നിലപാട് മാറ്റില്ലെന്നും എസ് ജയശങ്കര്‍ തുറന്നടിച്ചു.
ഭീകരവാദത്തിന്റെ ഇരകള്‍ ഭീകരവാദം നടത്തുന്നവരുമായി ഒരുമിച്ച് ഇരുന്നുകൊണ്ട് ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യില്ല. ഭീകരവാദ ഭീഷണിയെ നേരിടാന്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്താമോ എന്ന ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു. ജമ്മുകശ്മീര്‍ എപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഒരു വിദേശകാര്യമന്ത്രി എന്ന നിലയില്‍ മാത്രമാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യയില്‍ വരുന്നത്. അതിനപ്പുറത്തേക്ക് ഈ സന്ദര്‍ശനത്തെ കാണേണ്ടതില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
Read Also: പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാനാകില്ല; രാജി പിന്‍വലിച്ച് ശരദ് പവാര്‍
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള ചോദ്യത്തിന് കണക്ടിവിറ്റി പുരോഗതിക്ക് നല്ലതാണ്, എന്നാല്‍ അതിലൂടെ സംസ്ഥാനങ്ങളുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും ലംഘിക്കാനാവില്ല’ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Story Highlights: S Jaisankar strongly criticized Pakistan terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here