കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം; ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ ശിവകുമാറും എം ബി പാട്ടീലും?

ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് നേതാക്കള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമ്പോള്‍ സിദ്ധരാമയ്യയ്ക്കാന്‍ മുന്‍തൂക്കം കൂടുതലെന്നാണ് സൂചനകള്‍. ഡി കെ ശിവകുമാറും എം ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ ഡി കെ ശിവുകുമാറിന് നല്‍കാനാണ് സാധ്യത. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ബംഗളൂരുവിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുക.
സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ മുഖ്യമന്ത്രി പദത്തിന് സിദ്ധ രാമയ്യക്ക് അവകാശമുണ്ട്. സാധാരണ ജനങ്ങളുടെ പിന്തുണയുടെ കാര്യത്തിലും ഒരു പടിക്ക് മുകളിലാണ് സിദ്ധരാമയ്യ.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തില്‍ പ്രധാന ഘടകമായത് ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം ചേര്‍ക്കാനായത് തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ഉപയോഗിക്കുന്നതും ഇതേ തന്ത്രം തന്നെയാണ്. ന്യൂനപക്ഷ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ബിജെപി ആരംഭിച്ച ശ്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കര്‍ണാടക വിജയം പാര്‍ട്ടിയെ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
2019ലെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും കര്‍ണാടക വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് തന്ത്രങ്ങള്‍ നെയ്ത സുനില്‍ കനഗോലുവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. നേതാക്കള്‍ തമ്മിലുള്ള അനൈക്യം, താഴേത്തട്ടില്‍ നേതാക്കളെയും പാര്‍ട്ടിയെയും സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെയുള്ള പ്രചാരണ വിഷയങ്ങള്‍ എന്നിവ അവലോകനം ചെയ്ത് സുനിലിന്റെ നേതൃത്വത്തിലുള്ള ടീം പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
അതേസമയം തോല്‍വിക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് കര്‍ണാടകയിലെ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റാനാണ് സാധ്യത. തെരഞ്ഞടുപ്പ് പരാജയത്തോടെ ജെഡിഎസിലും നേതൃമാറ്റത്തിന് സാധ്യതയുണ്ട്.
Story Highlights: DK Shivakumar and MB Patil Deputy Chief Minister in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here