കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; ന്യായീകരിച്ച് കാലടി സര്‍വകലാശാല മുന്‍ വി സി

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് കാലടി സര്‍വകലാശാല മുന്‍ വി സി ഡോ.ധര്‍മരാജ് അടാട്ട്. ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാത്തതിനാലാണ് സീറ്റ് വര്‍ധിപ്പിച്ചതെന്ന് ധര്‍മരാജ് 24നോട് പറഞ്ഞു. റിസേര്‍ച്ച് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചതെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞു.
അഡ്മിഷന്‍ നടത്തുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ അഡ്മിറ്റ് ചെയ്യുന്നതുമെല്ലാം റിസേര്‍ച്ച് കമ്മിറ്റിയുടെയും ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തിലാണ്. ഇക്കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് പങ്കില്ലെന്നും മുന്‍ വി സി പ്രതികരിച്ചു.
വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ ധര്‍മരാജ് അടാട്ടിനെതിരെ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു വെയില്‍ രംഗത്തെത്തിയിരുന്നു. കെ വിദ്യക്ക് അനധികൃതമായി പിഎച്ച്ഡി പവേശനം ലഭ്യമാക്കിയത് ഡോക്ടര്‍ ധര്‍മരാജ് അടാട്ടിന്റെ ഓഫീസ് ഇടപെട്ടെന്നാണ് ദിനു വെയിലിന്റെ ആരോപണം.
Read Also: കെ. വിദ്യ മഹാരാജസിന് അപമാനമാണ്, സാഹിത്യ ലോകത്തിന് അപമാനമാണ്; കടുത്ത ശിക്ഷ ഉണ്ടാവണം; ബെന്യാമിൻ
വിദ്യയ്ക്ക് എതിരെ കാലടി സര്‍വകലാശാലയിലെ എസ് സി/എസ് ടി സെല്ലിന് പരാതി നല്‍കിയത് ദിനു വെയിലും കോ ഓര്‍ഡിനേറ്റര്‍ അനുരാജിയും ആയിരുന്നു. വിദ്യക്ക് വേണ്ടി വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നു ധര്‍മരാജ് അടാട്ട് മാഷ് സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളി കളഞ്ഞതും പരാതികാരെ പൊതു വേദിയില്‍ വെച്ച് അപമാനികും വിധം സംസാരിക്കുകയാണ് ചെയ്തത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിന്റെ ഊര്‍ജത്തില്‍ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാന്‍ സാധിക്കുന്നത് എന്നും ദിനു വെയില്‍ ആരോപിച്ചു.
Story Highlights: Former Kaladi University VC about K.Vidya’s PhD admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here