ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട സെമിനാറായതിനാലാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സിപിഐഎമ്മിനെ ക്ഷണിച്ചത്: നാസർ ഫൈസി കൂടത്തായി

ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട സെമിനാറായതിനാലാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സിപിഐഎമ്മിനെ ക്ഷണിച്ചതെന്ന് നാസർ ഫൈസി കൂടത്തായി. ഏക വ്യക്തി നിയമത്തിനെതിരാണ് സിപിഐഎം. വ്യക്തിനിയമം പരിഷ്കരിക്കണമെന്ന സിപിഐഎം നിലപാടിനോട് യോജിക്കാൻ കഴിയില്ല എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. (cpim muslim coordination committee)
സിപിഐഎം ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിർത്തുന്നത് അവരുടെ രാഷ്ട്രീയ നിലപാടാണ്. ജമാഅത്തെ ഇസ്ലാമി മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിലെ പ്രബല വിഭാഗം. പൊതു വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും സെമിനാറിൽ പങ്കെടുക്കും. പാർട്ടികളുടെ പ്രതിനിധികൾ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഏക വ്യക്തി നിയമത്തെ എല്ലാവരും ഒന്നിച്ച് എതിർക്കണമെന്നും നാസർ ഫൈസി പ്രതികരിച്ചു.
സിപിഐഎം പ്രതിനിധിയെന്ന നിലയിൽ കെ ടി കുഞ്ഞിക്കണ്ണനാണ് സെമിനാറിൽ പങ്കെടുക്കുകയെന്ന് സിപിഐഎം അറിയിച്ചിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ട്വന്റിഫോറിനോട് ഈ വിവരം പങ്കുവച്ചത്. ഈ മാസം 26നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ നടക്കുക.
സിപിഐഎമ്മിന്റെ കേളു ഏട്ടൻ പഠന കേന്ദ്രം ഡയറക്ടർ കൂടിയാണ് കെടി കുഞ്ഞിക്കണ്ണൻ. സെമിനാറിലെ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം ഈ അവസരത്തിൽ പ്രസക്തമല്ലെന്നാണ് പി മോഹനൻ ട്വന്റിഫോറിനോട് വിശദീകരിക്കുന്നത്. മുസ്ലീം ലീഗിന്റെ സെമിനാറിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കുമെന്നാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരായ സെമിനാറുകളെക്കുറിച്ച് സിപിഐമ്മിന് തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം പറയുന്നു. സംഘപരിവാറിനെതിരെ ആശയ വ്യക്തതയോടെ നിലപാടുകൾ സ്വീകരിച്ച് എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന കെ ടി കുഞ്ഞിക്കണ്ണനെ തന്നെ മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: cpim muslim coordination committee seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here