Advertisement

‘ഫാത്തിമ ബീവിയെ വിസ്മൃതിയുടെ ചരിത്രത്തിലേക്ക് തള്ളി വിടരുത്’; കേരള സർക്കാർ മുൻകൈ എടുക്കണമെന്ന് പിഎസ് ശ്രീധരൻ പിള്ള

November 26, 2023
Google News 2 minutes Read
fathima beevi sreedharan pillai

അന്തരിച്ച സുപ്രിം കോടതി ജസ്റ്റിസ് ഫാത്തിമ ബീവിയെ വിസ്മൃതിയുടെ ചരിത്രത്തിലേക്ക് തള്ളി വിടരുത് എന്ന് ബിജെപി നേതാവും ഗോവ ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ള. ലോകത്തിനു മുന്നിൽ ഭാരതിന് അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ്. പുതിയ തലമുറയ്ക്ക് ഇവരുടെ ചരിത്രം പകർന്ന് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. (fathima beevi sreedharan pillai)

ഫാത്തിമ ബീവിയുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ. കേരളത്തിന് ലോകത്തിന്റെ മുന്നിൽ അഭിമാനകരമായി ഉയർത്തിപ്പിടിക്കാവുന്ന ഇവരുടെ പേരും ചരിത്രവും വിസ്മൃതിയിലേക്ക് പോയോ എന്ന് സംശയിക്കുന്നു. ലോകത്തിനു മുന്നിൽ ഭാരതിന് അഭിമാനത്തോടെ പറയാൻ കഴിയുന്ന പേര്. പുതിയ തലമുറയ്ക്ക് ഇവരുടെ ചരിത്രം പകർന്ന് കൊടുക്കണം. കേരള സർക്കാർ അതിനു മുൻകൈ എടുക്കണം. വിസ്മൃതിയുടെ ചരിത്രത്തിലേക്ക് തള്ളി വിടരുത് എന്നും അദ്ദേഹം പറഞ്ഞു.

അന്ത്യോപചാരത്തിനു മന്ത്രിമാർ പങ്കെടുക്കാത്തതിൽ ഒരു തർക്കത്തിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ‘ഒരാൾ അന്തരിച്ചാൽ ഇന്നയിന്ന ആൾക്കാർ പോകണം എന്ന് നിർബന്ധമില്ല. അത് സ്വന്തമായി തീരുമാനിക്കേണ്ടതാണ്. ജനപ്രതിനിധികൾ പങ്കെടുത്തു എന്നാണ് അറിഞ്ഞത്. ആദരവും അനാദരവും മാനസികാവസ്ഥയാണ്. ആരെയും പഴിക്കാനും കുറ്റപ്പെടുത്താനും ഇല്ല.

Read Also: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു.

1927 ഏപ്രിൽ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എം എസ് സി കെമിസ്ട്രി പഠിക്കാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്തരിച്ച കെ ആർ ഗൗരിയമ്മ അവരുടെ സഹപാഠിയായിരുന്നു. മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവിൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന ബാപ്പയുടെ നിശ്ചയദാർഢ്യമാണ് അവർക്ക് തുണയായത്.

പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുൻസിഫായിരുന്നു അവർ. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി അവർ നിയമിതയായി. 1992 ഏപ്രിൽ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗമായും തമിഴ്നാട് ഗവർണറായും പ്രവർത്തിച്ചു. അഴിമതിക്കേസ്സിൽപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത് വിവാദമായതും 2001-ൽ തമിഴ്നാട് മുൻ മുഖ്യമന്തി കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയതും വിവാദമായി. കേന്ദ്രമന്ത്രിസഭാ യോഗം അവരെ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അവർ ഗവർണർപദവി രാജി വച്ചൊഴിയുകയായിരുന്നു.

അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: fathima beevi ps sreedharan pillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here