സാധനങ്ങളുടെ വിലക്കയറ്റത്തില്‍ നമ്മുക്ക് പിടിച്ചുനില്‍ക്കാനാകുമോ? അരിവില 25 ശതമാനത്തിലേറെ കൂടുമ്പോള്‍ വരുമാനക്കയറ്റം 1.9 ശതമാനം മതിയോ?

അരിവില അന്‍പതു കടന്നപ്പോള്‍ ഒരൊറ്റ ച്ചോദ്യം? ഇതു താങ്ങാന്‍ നമുക്കു കെല്‍പ്പുണ്ടോ? ആ ചോദ്യത്തിന് ലളിതമായ ഉത്തരം, വരുമാനം കൂടിയിട്ടുണ്ടെങ്കില്‍ താങ്ങാം എന്നാണ്. അങ്ങനെ വരുമാനം കൂടിയോ? എന്നുവച്ചാല്‍ രണ്ടുവര്‍ഷം മുന്‍പുണ്ടായിരുന്നതില്‍ നിന്ന് വരവ് കൂടിയോ എന്നാണ് ചോദ്യം. അതിനുള്ള ഉത്തരത്തിലേക്കാണ് നമ്മുടെ പോക്ക്. ആദ്യം ഈ വിലക്കയറ്റം എന്നു പറയുന്നത് ഉള്ളതാണോ എന്നു നോക്കാം. (24 explainer inflation and its effects on our income)
അരി പല വിധമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന രണ്ടിനങ്ങള്‍ എടുക്കുകയാണ്. ആദ്യത്തേത് ചുവന്ന മട്ട അരി. ഇപ്പോഴത്തെ വില 51 രൂപ 36 പൈസ. രണ്ടു വര്‍ഷം മുന്‍പ്, അതായത് 2022 ജനുവരി 22ന് 40 രൂപ 86 പൈസ. കൂടിയത് 25 ശതമാനത്തിലേറെ. അടുത്തത് വെള്ളയരി. ഇപ്പോള്‍ 45 രൂപ 58 പൈസ. രണ്ടുവര്‍ഷം മുന്‍പ് 37 രൂപ 17 പൈസ. വര്‍ദ്ധന 21.54 ശതമാനം. ദോശയോ ഇഡലിയോ ഉണ്ടാക്കാന്‍ ഒപ്പം ഉഴുന്നുവേണം. അതിന്റെ വിലയിലെ വര്‍ദ്ധന 21.45 ശതമാനം.
അരിയ്ക്ക് മാത്രമല്ല വിലയേറുന്നത്. തുവരപ്പരിപ്പിന്റെ വില വര്‍ധനവ് 112 രൂപ 57 പൈസയില്‍ നിന്ന് 170 രൂപ 46 പൈസയിലേക്ക് കുതിച്ചു. വര്‍ദ്ധന 51 ശതമാനത്തിലേറെ. ഒരു ഡസന്‍ മുട്ടയുടെ വില 59 രൂപ 91 പൈസയില്‍ നിന്ന് 73 രൂപ അഞ്ചുപൈസയായി വര്‍ധിച്ചു. ഇതെല്ലാം സംസ്ഥാന ശരാശരിയാണ്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിസ്റ്റിക്‌സിലെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കുന്നതാണ്. വറ്റല്‍ മുളക് വിലവര്‍ദ്ധന 28 ശതമാനത്തിലേറെയാണ്. സ്ഥിരം വാങ്ങുന്നവര്‍ക്ക് ഇതിലൊന്നും സംശയമുണ്ടാകാന്‍ വഴിയില്ല.
മൂന്നിനം പച്ചക്കറിയുടെ കാര്യം കൂടി നോക്കി നമുക്ക് വിഷയത്തിലേക്കു വരാം. വെണ്ടയ്ക്കയ്ക്ക് 15.94 ശതമാനം വര്‍ദ്ധന. ഏതാണ്ട് പതിനാറ് ശതമാനം എന്നു പറയാം. ബീന്‍സൊക്കെ വാങ്ങാന്‍ എത്രപേര്‍ക്കു പറ്റുന്നുണ്ട് എന്ന് സംശയമാണ്. 60 രൂപ 71 പൈസയില്‍ നിന്ന് 81 രൂപ 38 പൈസയിലേക്ക്. കൂടിയത് 34 ശതമാനത്തിലേറെ. വെള്ളരിക്കയ്ക്ക് 26 ശതമാനത്തില്‍ കൂടുതലാണ് വര്‍ദ്ധന.
വില കൂടി എന്നതില്‍ ഇനി സംശയം ഉണ്ടാകില്ലല്ലോ. അപ്പോള്‍ ഇതേ കാലത്ത് നമ്മുടെ വരുമാനം കൂടിയോ. ശമ്പളം കിട്ടുന്നവര്‍ക്ക് രണ്ടുവര്‍ഷം മുന്‍പത്തേയും ഇപ്പോഴത്തേയും ബാങ്ക് പാസ്ബുക്ക് നോക്കിയാല്‍ കാര്യമറിയാം. ഒരു നാടിന്റെ മൊത്തം വരുമാനനില അറിയാന്‍ ഒരു കണക്കുണ്ട്. ആളോഹരി ജിഡിപി അഥവാ ആളോഹരി ഉത്പാദനം. ഒരു തലയ്ക്ക് എത്ര കാശ് നാട്ടില്‍ വരുന്നു എന്നാണ് ചോദ്യം. കേരളത്തില്‍ രണ്ടു വര്‍ഷം മുന്‍പ് ആളോഹരി വാര്‍ഷിക വരുമാനം ഒരു ലക്ഷത്തി അന്‍പത്തിയൊന്‍പതിനായരിത്തി എണ്ണൂറ്റിഎഴുപത്തിയെട്ട് രൂപ. ഇക്കഴിഞ്ഞ വര്‍ഷം അത് ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് രൂപ. വര്‍ദ്ധന ഒന്ന് ദശാംശാം 96 ശതമാനം. അതായത് രണ്ടു ശതമാനത്തില്‍ താഴെ മാത്രം. ഇതു മതിയോ പിടിച്ചു നിക്കാന്‍?
മുന്‍പ് കണ്ട ഒന്‍പത് ഇനങ്ങളുടെ ശരാശരി വില വര്‍ദ്ധന 27.44 ശതമാനം. നമ്മുടെ വരുമാനത്തിലെ കയറ്റം 1.96 ശതമാനം. അപ്പോള്‍ നമ്മള്‍ മെച്ചപ്പെട്ടോ? അതറിയാന്‍ ഇതാ ഒരു വഴിയുണ്ട്. രണ്ടു വര്‍ഷം മുന്‍പ് നമ്മള്‍ എവിടെയായിരുന്നോ അതേ നിലയില്‍ എത്തണമെങ്കില്‍ വരുമാനത്തില്‍ 27.44 ശതമാനം കൂടണം. ഒന്നു മെച്ചപ്പെട്ടു എന്നു പറയാന്‍ 37.44 ശതമാനം വര്‍ദ്ധന വേണം. അതായത് പത്ത് ശതമാനമെങ്കിലും കൂടുതല്‍ വരണം എന്ന് അര്‍ത്ഥം. ഇപ്പോള്‍ സംസ്ഥാനത്ത് ഒട്ടാകെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് വര്‍ദ്ധന. ഓരോരുത്തരും അവരുടെ വരുമാനവര്‍ദ്ധന സ്വയം നോക്കി തീരുമാനിക്കാം. മെച്ചപ്പെട്ടോ ഇല്ലയോ എന്ന്. ഇനി ഒട്ടും സംശയം ഉണ്ടാകില്ല എന്നു കരുതുന്നു, നമ്മള്‍ വളരുകയാണോ, മെലിഞ്ഞോ എന്ന് അറിയാന്‍.
Story Highlights: 24 explainer inflation and its effects on our income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here