‘വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണം’; പരിഹാസവുമായി കെഎസ്‌യു

വിദേശ സർവകലാശാല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് കെ.എസ്.യു. വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണമെന്നും പുഷ്പൻ്റെ പേരിൽ ഒരു ചെയർ ആരംഭിക്കുക കൂടി ചെയ്യണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സർവ്വകലാശാലയുടെ വരവ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്ന് കെ.എസ്.യു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
വിദേശ സർവകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. നിലവിൽ കേരളത്തിലെ വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും അതിരൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണ്. ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിർദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സർവകലാശാലയുടെ വരവിനെപ്പറ്റി പരാമർശിക്കുന്നതിൽ ദുരൂഹതയുണ്ട്.
വിദേശ സർവകലാശാല വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ.അനുശ്രീ തന്നോടൊപ്പം ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് മെമ്പർ ആക്കിയ, വിദേശത്തേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനുള്ള ആർജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ സ്വയം രാജിവെക്കാൻ തയാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
കെ.എസ്.യു എല്ലാ കാലത്തും വിദ്യാഭ്യാസ മേഖലയിലെ അനിവാര്യമായ മാറ്റങ്ങളെയും പുരോഗമന കാഴ്ച്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തിൽ കുറഞ്ഞ പക്ഷം പിണറായി വിജയൻ എസ് എഫ് ഐ യെ കൊണ്ട് ടി പി ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാൻ എങ്കിലും തയ്യാറാവണമെന്നും വാർത്താ കുറിപ്പിലൂടെ കെഎസ്‌യു ആവശ്യപ്പെട്ടു.
Story Highlights: foreign university ksu response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here