വീടിനടുത്തുള്ള ആള്‍ക്കൊപ്പം കുട്ടി പോയെന്ന് കണ്ടെത്തല്‍; ആലുവയില്‍ 12കാരിയെ കാണാതായതില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കുട്ടി നിലവില്‍ ട്രെയിനിലാണെന്നും ലൊക്കേഷന്‍ കണ്ടെത്താനായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വീടിന് സമീപത്തുള്ള ആള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വീട്ടില്‍ നിന്ന് പോകുന്ന കുട്ടിയെ ചിലര്‍ കാത്ത് നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ട്രെയിനുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. വീട്ടില്‍ നിന്ന് സ്വയമേ കുട്ടി ഇറങ്ങി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒന്നരമാസം മുന്‍പാണ് കുട്ടിയുടെ കുടുംബം എടയപ്പുറത്ത് എത്തിയത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്.
Story Highlights : Police have crucial information on missing 12-year-old girl in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here