എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച് മകള്‍; സിപിഐഎം മൂര്‍ദ്ദാബാദെന്ന് മുദ്രാവാക്യം വിളി; ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍

സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനിരിക്കെ എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് തടഞ്ഞു. ഫ്രീസറില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശാ ലോറന്‍സിനെയും മകന്‍ മിലന്‍ ലോറന്‍സിനെയും ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം തത്കാലം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് ആശയുടെ ഹര്‍ജി പരിശോധിച്ച ശേഷം ഹൈക്കോടതി നിര്‍ദേശം. പള്ളിയില്‍ സംസ്‌കരിക്കണമെന്നാണ് ആശാ ലോറന്‍സിന്റെ ആവശ്യം. (conflict in funeral site of CPIM leader M M Lawrence)
ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകരോട് ലോറന്‍സിന്റെ മകള്‍ ആശ കയര്‍ത്തു. ശേഷം സിപിഐഎം മൂര്‍ദാബാദെന്ന് ആശ വിളിച്ചുപറഞ്ഞു. മൃതദേഹം നീക്കുന്നത് തടയാന്‍ ആശയും മകനും മുന്നോട്ടുവന്നതോടെ ബന്ധുക്കള്‍ ഇടപെട്ട് ആശയെ ബലമായി നീക്കി. മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ആശയെ ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. തര്‍ക്കത്തിനിടെ ഉന്തും തള്ളും ഉണ്ടായതിനിടെ ആശ നിലത്തുവീഴുന്ന സ്ഥിതിയുമുണ്ടായി.
Read Also: ‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ തന്റെ പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന്‍ സജീവും പറയുന്നു. ഇടവകയിലെ അംഗത്വം എം എം ലോറന്‍സ് കളഞ്ഞിരുന്നില്ലെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും മകള്‍ വാദിക്കുന്നു.
Story Highlights : conflict in funeral site of CPIM leader M M Lawrence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here