Advertisement

‘മിസ്റ്റര്‍ പി.വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല’; അന്‍വറിന് മറുപടിയുമായി കെടി ജലീല്‍

October 3, 2024
Google News 2 minutes Read
jaleel

പിവി അന്‍വറിന് മറുപടിയുമായി ഡോ കെടി ജലീല്‍. ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും ജലീല്‍ പറഞ്ഞു. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി തന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചതെന്നും ഒരു ‘വാള്‍പോസ്റ്റര്‍’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങനെ – ജലീല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം കൂടി അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

കെ.ടി ജലീല്‍ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നതെന്നാണ് അന്‍വര്‍ വിമര്‍ശിച്ചത്. അദ്ദേഹത്തിന് അത്രയേ പറ്റൂവെന്നും കാര്യങ്ങള്‍ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലായെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഒരാളുടേയും പിന്തുണ തേടിയിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Read Also: ‘എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി; അഭിമുഖത്തിൻ്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന്’; പിവി അൻവർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ പി.വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല.
കെ.ടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചത്. ഒരു ‘വാള്‍പോസ്റ്റര്‍’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. 2016-ല്‍ അബ്ദുറഹിമാനും അന്‍വറും മല്‍സരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. അബ്ദുറഹ്‌മാനും അന്‍വറും ലോകസഭയിലേക്ക് പൊന്നാനിയില്‍ നിന്ന് മല്‍സരിച്ച ഘട്ടങ്ങളില്‍, നിരവധി പൊതുയോഗങ്ങളില്‍ ഞാന്‍ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തിലും സ്ഥാനാര്‍ത്ഥികളില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയില്‍ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളില്‍ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേല്‍, ഇന്നോളം ജലീല്‍ കൂരകെട്ടി താമസിച്ചിട്ടില്ല.
സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാള്‍ക്ക് നില്‍ക്കാന്‍ അപരന്റെ കാലുകള്‍ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണ്. വമ്പന്‍മാരായ നാല് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയിട്ടില്ല. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്‌പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവര്‍ക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.
താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ….
സ്‌നേഹത്തോടെ
ഡോ:കെ.ടി.ജലീല്‍

Story Highlights : KT Jaleel’s reply to PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here