‘കടം വരുത്തിവച്ചിട്ട് അയാള്‍ പോയി, ഞാനും മക്കളും ഇനി എന്തുചെയ്യും?’; വീട് ജപ്തി ചെയ്തതോടെ അമ്മയും മക്കളും പെരുവഴിയില്‍
മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് വീട് ജപ്തി ചെയ്തതോടെ അമ്മയും മക്കളും പെരുവഴിയില്‍. എറണാകുളം വടക്കേക്കരയിലാണ് സംഭവം. മടപ്ലാത്തുരുത്ത് സ്വദേശി സന്ധ്യയ്ക്കും മക്കള്‍ക്കുമാണ് ദുരവസ്ഥയുണ്ടായത്. 2019ല്‍ നാല് ലക്ഷം രൂപയാണ് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനത്തിന്റെ നടപടി. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. (private finance company foreclosed ernakulam woman’s house)
വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ. തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്ന് സന്ധ്യ പറയുന്നു. തനിക്ക് പോകാന്‍ മറ്റിടങ്ങളില്ലെന്നും മരണത്തെക്കുറിച്ച് വരെ ചിന്തിക്കുകയാണെന്നും ട്വന്റിഫോറിലൂടെ പറഞ്ഞ് സന്ധ്യ പൊട്ടിക്കരഞ്ഞു.
പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് മക്കളാണ് സന്ധ്യക്കുള്ളത്. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന മക്കളെ നേരം ഇരുട്ടുന്നതിന് മുന്‍പ് സുരക്ഷിതമായ ഏത് സ്ഥലത്തേക്ക് മാറ്റുമെന്ന ചിന്തയിലാണ് സന്ധ്യ. ജോലി സ്ഥലത്തുനിന്ന് സന്ധ്യയും സ്‌കൂളില്‍ നിന്ന് കുട്ടികളും എത്തുന്നതിന് മുന്‍പേ ബാങ്ക് അധികൃതര്‍ താഴ് തല്ലിപ്പൊളിച്ച് ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ചെന്നാണ് സന്ധ്യയും അയല്‍വാസികളും ആരോപിക്കുന്നത്.
സന്ധ്യയുടെ കുടുംബത്തെ സഹായിക്കാം
അക്കൗണ്ട് നമ്പര്‍: 40548101051694
IFSC KLGB0040548
Bank: Kerala Gramin Bank
Story Highlights : private finance company foreclosed ernakulam woman’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here