‘പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല; പൂരം കലക്കലിൽ CBI അന്വേഷണം വേണം’; സുരേഷ് ഗോപി

ആംബുലൻസിൽ പൂരപ്പറമ്പിൽ എത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളിൽ ആണോ വന്നതെന്ന് പിണറായി വിജയൻറെ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും തൻ്റെ സഹായിയുടെ വാഹനത്തിലാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു.
പൂരം കലക്കൽ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയെ വിളിച്ചു വരുത്തണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. കരുവന്നൂരിന്റെ തസ്കരൻ ചേലക്കര മണ്ഡലത്തിൽ ഇല്ലേയെന്നും ചെമ്പ് ഉരച്ചു നോക്കാൻ നടക്കുന്ന മഹാന്മാർ ഇല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. ചേലക്കരയിലെ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു.
Read Also: അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്, പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി
രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാൻ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ആണ് എഫ്ഐആർ ഇട്ടത്. ഇതിൽ ഏതാണ് നമ്മൾ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു. ജനകീയ പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് വളരാൻ വളക്കൂറുള്ള മണ്ണൊരുക്കിയത് ഇടതും വലതും ചേർന്നാണ്. ബിജെപിയെ വളർത്തിയത് നിങ്ങളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ പറ്റി സംസാരിക്കുന്നുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. എന്തിനാണ് ഇപ്പോഴും സിനിമയുമായി നടക്കുന്നതെന്ന് ചിലർ ചോദിക്കുന്നു. ഇങ്ങനെ ചോദിക്കുന്നവർക്ക് ദുഷിച്ച രാഷ്ട്രീയമാണെന്നും സിനിമയാണെന്റെ ചോരയെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights : Union Minister Suresh Gopi demands CBI probe in Thrissur Pooram controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here