ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ പോയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു.
മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. 2016ല്‍ നടന്നെന്ന് പറയുന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ എട്ടുവര്‍ഷത്തെ കാലതാമസം എടുത്തു. ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചത് എന്ന് പറയുമ്പോഴും, ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സിദ്ദിഖിന്റ ജാമ്യഭീക്ഷിയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകള്‍ റോഹ്തകി പരാതിക്കാരിയെ നിള തിയേറ്ററില്‍ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്നും വ്യക്തമാക്കി. സിദ്ദിഖ് പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും, അന്വേഷണത്തോട്‌സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതി നിശ്ചയിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Story Highlights : Supreme Court grants anticipatory bail to actor Siddique in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here