Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (24.12.2024)

December 24, 2024
Google News 2 minutes Read

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ; ബാങ്കിലെ 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ നടപടിയുമായി സൊസൈറ്റി ഭരണസമിതി. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന ഭരണസമിതി ബോർഡ് മീറ്റിംഗിലാണ് തീരുമാനം. വലിയ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ നടപടി.

ക്ഷേമ പെൻഷൻ തട്ടിപ്പ്; കടുത്ത നടപടിക്ക് നിർദ്ദേശം, DMO ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്ക് നിർദ്ദേശം.കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി. കേരള സിവിൽ സർവീസ് റൂൾ 15 പ്രകാരം ജീവനക്കാരെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. അനധികൃതമായി പണം കൈപ്പറ്റിയ 373 പേരുടെയും നിയമനാധികാരി ജില്ലാ മെഡിക്കൽ ഓഫീസർ ആയതുകൊണ്ടുതന്നെ ജീവനക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസറാണ്.

‘കസേരകളി’ അവസാനിച്ചു; ഡോ ആശാദേവി കോഴിക്കോട് ഡിഎംഒ

കോഴിക്കോട് ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് കസേരയ്ക്കായുള്ള വടം വലി അവസാനിച്ചത്. സർക്കാർ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനിൽക്കും. ഒരേസമയം രണ്ട് ഡിഎംഒമാരാണ് ജില്ലയിൽ ഉണ്ടായത്. സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ എൻ രാജേന്ദ്രൻ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും മാറിക്കൊടുക്കില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.

‘ഓൾ പാസ്’ CUT!! തോറ്റാൽ ഇനി അവിടെ കിടക്കുമെന്ന് കേന്ദ്രം; കുട്ടികൾക്കൊപ്പമെന്ന് കേരളം

സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിനാണ് ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തിൽ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓൾ പാസിന് കീഴിൽ വരില്ല. അതിനാൽ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല.

പെരുമ്പാവൂർ ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights : Today’s top headlines( 24.12.2024)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here