‘ഒരുത്തിയെ കൊന്നു; ഇനി ആ കുടുംബത്തില്‍ രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും’; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരന്‍

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയില്‍ തിരച്ചില്‍. ഒരു മാസം മുന്‍പ് ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു. കൂമ്പാറ , തിരുവമ്പാടി , കൂടരഞ്ഞി ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ചെന്താമര ഇവിടെ വര്‍ക്ക് ചെയ്തിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഒന്നരക്കൊല്ലമായി കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ചെന്താമര. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തിലാണ് ചെന്താമര വയറിന് സുഖമില്ല എന്നു പറഞ്ഞ് പാലക്കാട്ടേക്ക് തിരിച്ചത്.അതിനുമുന്‍പ് സഹപ്രവര്‍ത്തകനായ സെക്യൂരിറ്റി ജീവനക്കാരന്‍ മണികണ്ഠനോട് താന്‍ രണ്ടുപേരെ കൂടി കൊല്ലുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.ഇയാള്‍ക്കാണ് ചെന്താമര ഫോണ്‍ നല്‍കിയിരുന്നത്. ആ ഫോണ്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഓണ്‍ ചെയ്തത്. തിരുവമ്പാടി ,മുക്കം പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി കോറിയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. പൊലീസ് മണികണ്ഠനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു
നേരത്തെ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് ചെന്താമര തന്നോട് പറഞ്ഞിരുന്നെന്ന് മണികണ്ഠന്‍ പറയുന്നു. തന്റെ ഉയര്‍ച്ചയ്ക്ക് ദോഷം ചെയ്ത ഒരു സ്ത്രീയെ കൊന്നുവെന്നും നാല് കൊല്ലം ജയിലില്‍ കിടന്നുവെന്നുമൊക്കെയാണ് പറഞ്ഞത്. കുടുംബത്തില്‍ രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലുമെന്നും എന്നിട്ടേ താന്‍ മരിക്കുകയുള്ളുവെന്നും പറഞ്ഞെന്നും സെക്യൂരിറ്റി വ്യക്തമാക്കി. അസുഖം ബാധിച്ചാണ് പണി നിര്‍ത്തി പോയതെന്നും ഇയാള്‍ പറയുന്നു.
മൂന്ന് പേരോട് പക ഉണ്ടായിരുന്നുവെന്നും അതില്‍ ഒരുത്തിയെ കൊന്നിട്ടാണ് ജയില്‍ പോയതെന്നും ചെന്താമര വ്യക്തമാക്കിയതായി സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
Read Also: നെന്മാറ ഇരട്ടക്കൊലപാതകം: എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
ഒന്നരവര്‍ഷം ക്വാറിയില്‍ ജോലി ചെയ്‌തെങ്കിലും നാട്ടുകാരുമായി ഒരു സൗഹൃദവും ചെന്താമരന്‍ ഉണ്ടായിരുന്നില്ല.തലതാഴ്ത്തി പോവുകയും തലതാഴ്ത്തി തിരിച്ചുവരികയും ആണ് ചെയ്യാറുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം, കേസില്‍ നെന്മാറ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Story Highlights : shocking revelation about Chenthamara by security in Kozhikode Koodaranji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here