ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലക്കേസ് വിധി വരുമ്പോള്‍; കണ്ണൂര്‍ സിപിഐഎമ്മിലെ അസ്വാസ്ഥ്യം

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എഴമ്പിലായി സൂരജ് (32) വധക്കേസിന്റെ ശിക്ഷാവിധി കണ്ണൂരിലെ സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവാണ് ജില്ലാ സെഷൻസ് കോടതി വിധിച്ചത്. 19 വർഷം മുൻപ് നടന്ന കൊലപാതക കേസിലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിധി.
സൂരജ് വധക്കേസിൽ വിചാരണ 2010-ൽ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, സാക്ഷികൾ ആരും ഹാജരാകാൻ തയ്യാറാകാതിരുന്നതോടെ വിചാരണ ആരംഭിക്കാൻ കഴിയാതെ വന്നു. സൂരജിന്റെ മാതാവ് സതി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തലശേരി ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ പുനരാരംഭിക്കാനായത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജും ഈ വധക്കേസിൽ ഉൾപ്പെട്ടതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതും സിപിഐഎമ്മിന് സംസ്ഥാനതലത്തിൽ തന്നെ ക്ഷീണമായിരിക്കുന്നു.
സൂരജ് കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർ ആരും യഥാർത്ഥ പ്രതികളല്ലെന്നാണ് കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞത്. കേസിലേറ്റ തിരിച്ചടിയെ അതിജീവിക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് സിപിഐഎം ജില്ലാ നേതൃത്വം കേസിലെ പ്രതികൾ നിരപരാധികൾ എന്ന ന്യായവാദവുമായി രംഗത്തിറങ്ങിയത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് പ്രാദേശിക നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. സൂരജിനൊപ്പം കൂടുതൽ പാർട്ടി പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ആരോപണം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.45 നാണ് സൂരജിന് നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ അക്രമിസംഘം മുഴപ്പിലങ്ങാട് ടെലഫോൺ എക്സ്ചേഞ്ചിനടുത്തുവെച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ 28 സാക്ഷികളാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കണ്ടെത്താനായില്ലെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ടി കെ രജീഷിന്റെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രതികളെ കൂടി ചേർത്ത് അനുബന്ധ കുറ്റപത്രം നൽകി. വിവിധ സ്ഥലങ്ങളിലായുള്ള സിപിഐഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികളെല്ലാം. ബിജെപിയിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് സൂരജിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ടിപി കൊലക്കേസിലും രജീഷ് പ്രതിയാണ്.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കെ ടി ജയകൃഷ്ണൻ കൊലക്കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകരെ വധശിക്ഷയ്ക്ക് വിധിച്ചത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. ശിക്ഷിക്കപ്പെട്ടവരല്ല കേസിലെ യഥാർത്ഥ പ്രതികളെന്ന് അന്നും സിപിഐഎം വാദിച്ചു. അതേ വാദം തന്നെയാണ് സൂരജ് വധക്കേസിലും ആവർത്തിക്കുന്നത്. അങ്ങനെയെങ്കിൽ കേസിൽ യഥാർത്ഥ പ്രതികൾ ആരാണെന്ന ചോദ്യത്തിന് എം വി ജയരാജൻ വ്യക്തത വരുത്തേണ്ടിവരും.
Story Highlights : BJP Worker Sooraj murder case Kannur CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here