ദേശീയപാത തകർന്ന സംഭവം; കൂരിയാട് വിദഗ്ധസംഘത്തിന്റെ പരിശോധന

മലപ്പുറത്തെ കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘത്തിന്റെ പരിശോധന. മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിൽ ഉള്ളത്. രണ്ട് ദിവസത്തിനകം സംഘം ജില്ലാ കളക്ടർക്ക് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തുടർ നടപടികൾ ഉണ്ടാകുക.
കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തുന്നത്. ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമ്മാണത്തിൽ അപാകതകൾ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിച്ചുവരികയാണ്. കൂരിയാട് ദേശീയപാത 66 ലെ സർവീസ് റോഡാണ് തകർന്നത്. പെട്ടെന്നുണ്ടായ മഴയിൽ സമീപമുള്ള വയലുകൾക്ക് വിള്ളൽ വരികയും മണ്ണിടിഞ്ഞ് താഴുകയുമായിരുന്നുവെന്നാണ് എൻഎച്ച്എഐയുടെ പ്രൊജക്റ്റ് ഡയറക്ടർ നൽകിയ വിശദീകരണം. കൂരിയാട് നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള എടരിക്കോട് മമ്മാലിപ്പടിയിലെ പാതകളിലും വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു.
അതേസമയം, ദേശീയപാത നിർമാണത്തിലെ അപാകതയിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി . എം പി ഇ ടി മുഹമ്മദ് ബഷീർ എം പിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വിഷയം മന്ത്രി ഗൗരവമായി എടുത്തതിൽ സന്തോഷമെന്ന് ഇടി മുഹമ്മദ് ബഷീർ ട്വന്റി ഫോറിനോട് പറഞ്ഞു.
ദേശീയപാത നിർമാണത്തിലെ അപാകതയിൽ കരാറുകാരനെ ഡീബാർ ചെയ്യുന്നത് അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.
Story Highlights : National highway collapse incident; Inspection by Kuriad expert team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here