Advertisement

നിലമ്പൂരിനെചൊല്ലി ഐക്യമുന്നണിയില്‍ അനൈക്യം; വി.ഡി സതീശന് വിജയം അനിവാര്യം

2 days ago
Google News 2 minutes Read

പി വി അന്‍വറുടെ മുന്നണി പ്രവേശനത്തെ അട്ടിമറിച്ചത് ആരാണ് ? അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാനിറങ്ങിയതോടെ കോണ്‍ഗ്രസും യുഡിഎഫ് കേന്ദ്രങ്ങളും ആശങ്കയിലാണോ. ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഠിനമായി മാറിയത് അന്‍വറുടെ നയങ്ങളിലെ കാഠിന്യമോ…? നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന് ഒടുവില്‍ തീരുമാനം മാറ്റേണ്ടിവന്നത് എന്തുകൊണ്ട് ?

സ്വതന്ത്രനെന്ന നിലപാടില്‍ നിന്നും മാറി, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലേകക് സിപിഐഎം എത്തിയത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ഗൗരവത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത എന്നതിന്റെ തെളിവാണ് ഉന്നത നേതാവിനെ രംഗത്തിറക്കിയതിന് പിന്നില്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭാമാനി റെസിഡന്റ് എഡിറ്ററുമായ എം സ്വരാജിനെ കളത്തിലിറക്കി നിലമ്പൂര്‍ നിലനിര്‍ത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. പി വി അന്‍വറെന്ന ശത്രുവെ രാഷ്ട്രീയമായി ഇല്ലാതാക്കുകയെന്ന ദൗത്യമാണ് പിണണായി ഏറ്റെടുത്തിരിക്കുന്നത്. പി വി അന്‍വര്‍ക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സി പി എം ഒറ്റക്കെട്ടായി ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് നിലമ്പൂര്‍ തിരെഞ്ഞെടുപ്പിന് വീറും വാശിയും വര്‍ദ്ധിച്ചത്.

ഇടത് സ്വതന്ത്രനായിരുന്ന പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചത് എന്നിനായിരുന്നുവെന്ന ചോദ്യമാണ് നിലമ്പൂരില്‍ പ്രധാന ചര്‍ച്ച.

ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാന്‍ ഇറങ്ങിത്തിരിച്ചതാണ് തനിക്ക് തിരിച്ചടിയായതെന്നാണ് അന്‍വര്‍ ആവര്‍ത്തിക്കുന്ന പ്രധാന ആരോപണം. സംസ്ഥാനത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന പിണറായിസം വസാനിപ്പിക്കാനായി എല്ലാം നഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചവനാണ് താനെന്നും ഇനിയുള്ള പോരാട്ടം പിണറായിസത്തേയും മരുമോനിസത്തേയും തകര്‍ക്കാനായിരിക്കുമെന്നായിരുന്നു അന്‍വറുടെ വാദം.

എന്നാല്‍ അതൊന്നുമല്ല താന്‍ രാഷ്ട്രീയമായി ലക്ഷ്യമിട്ടിരുന്നത് എന്ന് വ്യക്തമാവുകയാണ് അന്‍വറിന്റെ തുടര്‍നീക്കങ്ങള്‍. സ്വന്തം പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തി അത് വിജയിക്കില്ലെന്ന് തിരിച്ചറഞ്ഞതോടെ ഏതെങ്കിലും പാര്‍്ട്ടിയില്‍ അഭയം പ്രാപിക്കാനുള്ള ശ്രമം. ആംആത്മിയും, ഡി എം കെയും കൈവിട്ടു, ഒടുവില്‍ ടി എം സിയില്‍ അഭയം. മറ്റു വഴിയില്ലാതെ വന്നതിനെ തുടര്‍ന്ന് എം എല്‍ എ സ്ഥാനത്തുനിന്നും രാജിവച്ചു. എം എല്‍ എ സ്ഥാനം രാജിവച്ചതിന് ശേഷം ഞാന്‍ മത്സരിക്കാനില്ലെന്നായിരുന്നു അന്‍വറുടെ ആദ്യ പ്രതികരണം.

കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ അവര്‍ക്കു വിട്ടുകൊടുക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ് അന്‍വര്‍ ആദ്യം ചെയ്തത്. 30 വര്‍ഷം കോണ്‍ഗ്രസിന്റേതായിരുന്ന നിലമ്പൂര്‍ തിരികെ യു ഡി എഫിന് കൊടുക്കുന്നു, അതിന് പകരമായി അന്‍വറിന്റെ പാര്‍ട്ടിക്ക് മുന്നണിയില്‍ അംഗത്വം ഒപ്പം ഷുവര്‍ സീറ്റു വാങ്ങിയെടുക്കുക. ശിഷ്ടകാലം യു ഡി എഫില്‍ നേതാവായി തുടരുക ഭരണം ലഭിച്ചാല്‍ മന്ത്രിയാവുക. അങ്ങിനെ എന്തല്ലാം സ്പനങ്ങളായിരുന്നു… എന്നാല്‍ അത്യാഗ്രഹം ആപത്തായി, ഒപ്പം ഏകനായി തീരുമാനമെടുക്കുന്നതിന്റെ കുഴപ്പവും അന്‍വറിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളെ ഓരോരുത്തരെയായി നേരില്‍കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു അന്‍വര്‍. ലീഗിനെയായിരുന്നു അന്‍വറിന് ആദ്യം ഭയം.

ലീഗിനെ വിമര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അന്‍വര്‍ ആദ്യം കണ്ട് ക്ഷമാപണം നടത്തിതും ലീഗ് നേതാക്കളോടായിരുന്നു. പാണക്കാട് തങ്ങളെ കൊടപ്പനന്നില്‍പോയി കണ്ട് യുഡിഎഫ് പ്രവേശനത്തിനുള്ള വഴികളെല്ലാം സുഗമമാക്കി. കഴിഞ്ഞ ഏപ്രിലില്‍ ലീഗ് നേതൃത്വത്തെ കണ്ട് യു ഡി എഫ് പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലീഗ് നേതൃത്വം അന്‍വര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം നല്‍കി.

എന്നാല്‍ അന്‍വറിനെ യുഡിഎഫ് മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. നിലമ്പൂരില്‍ ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിനെ ബ്ലാക്‌മെയില്‍ ചെയ്ത് മുന്നണിയില്‍ കയറിക്കൂടാനുള്ള ശ്രമത്തിലായിരുന്നു അന്‍വര്‍.
നിലമ്പൂരില്‍ വിജയിക്കണമെങ്കില്‍ പി വി അന്‍വറിന്റെ പിന്തുണ അനിവാര്യമാണെന്നായിരുന്നു യു ഡി എഫും ആദ്യഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് പ്രവശനത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്നായിരുന്നു അന്‍വറിന്റെ പ്രധാന ആവശ്യം. രണ്ടാമത്തെ നിര്‍ദേശം ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്.

പിണറായിസം അവസാനിപ്പിക്കാന്‍ ഏത് ചെകുത്താനേയും പിന്തുണയ്ക്കും എന്ന അന്‍വറിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ഏറെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിനം അന്‍വര്‍ നിലപാട മാറ്റി. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും, യു ഡി എഫില്‍ അംഗമാവുന്നതല്ല പ്രധാന പ്രശ്‌നമെന്നുമായിരുന്നു അന്‍വറിന്റെ അടുത്ത ദിവസത്തെ പ്രതികരണം. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാട് കടുപ്പിച്ചു. ഇതോടെ യു ഡി എഫ് നേതാക്കള്‍ നിരന്തരമായി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരസ്യപ്രതികരണം പിന്‍വലിക്കണമെന്നായി പ്രതിപക്ഷനേതാവും യു ഡി എഫ് ചെയര്‍മാനുമായ വി ഡി സതീശന്റെ നിലപാട്.

തന്റെ യുഡിഎഫ് പ്രവേശനം ഇല്ലാതാക്കിയത് വി ഡി സതീശനാണെന്നും, സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്കില്ലെന്നുമായിരുന്നു അന്‍വറുടെ അവസാനത്ത പ്രതികരണം. ഇതിന് ശേഷം യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം രാത്രിയില്‍ പി വി അന്‍വറുടെ വീട് സന്ദര്‍ശിച്ചതും,
സതീശന്‍ മാത്രം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല അന്‍വറിന്റെ യു ഡി എഫ് പ്രവേശനം എന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പരസ്യ പ്രതികരണവും കോണ്‍ഗ്രസില്‍ അനൈക്യം സൃഷ്ടിച്ചു. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വര്‍ധിച്ചു.

ഇനി ചര്‍ച്ചയില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച് അന്‍വറെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം വി ഡി സതീശനാണെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അന്‍വറെ മുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്തു നടടക്കുന്നതിനിടയിലാണ് സതീശന്‍ അന്‍വറെ തള്ളിയത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ലീഗ് നേതൃത്വവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും വി ഡി സതീശനെതിരെ പടവാളോങ്ങുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റിഹേഴ്‌സലായി നിലമ്പൂര്‍ മാറുമെന്നായിരുന്നു ഇരു മുന്നണികളും അവകാശപ്പെട്ടിരുന്നത്. ഭരണത്തെ വിലിയിരുത്തലാവും തിരഞ്ഞെടുപ്പുഫലമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത്.

എന്നാല്‍ ഭരണതുടര്‍ച്ചയെന്ന സ്വപ്‌നത്തിന് തിരിച്ചടിയാവും നിലമ്പൂരിലെ ജനഹിതമെന്നാണ് യുഡിഎഫിന്റെ പ്രതികരണം. എന്നാല്‍ വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ആകെ കലങ്ങിമറിഞ്ഞിരിക്കയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളാല്‍ കലങ്ങിമറിയും.

ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ഒരുപോലെ ആക്രമിച്ചാണ് അന്‍വറിന്റെ മുന്നേറ്റം. രണ്ട് തവണ എം എല്‍ എയായിരുന്ന തനിക്ക് മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്‍വറിന്റെ വാദം. വോട്ടുകള്‍ വിഭജിക്കപ്പെടുന്നത് ആര്‍ക്ക് ഗുണകരമാവുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍ നിലമ്പൂരിലേത്.

വി ഡി സതീശനും പിണറായി വിജയനും തമ്മില്‍ നക്‌സസ് ഉണ്ടെന്നാണ് അന്‍വര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അഴിമതിയാരോപണവും ഉയര്‍ത്തിയിട്ടുണ്ട്. തുടര്‍ ദിനങ്ങളില്‍ നിലമ്പൂര്‍ തിളച്ചുമറിയും.

Story Highlights : Nilambur Sparks Tensions in UDF, VD Satheesan Must Secure a Win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here