പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ ബദല്‍ രേഖയും ചര്‍ച്ചയായി; രഹസ്യ ബാലറ്റ് വേണമെങ്കില്‍ ആകാമെന്നും യെച്ചൂരി
കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനം പിടിക്കുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബന്ദല്‍ രേഖ അവതരിപ്പിച്ചെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ബന്ദല്‍ രേഖ അവതരിപ്പിച്ചതെന്ന് യെച്ചൂരി വിശദീകരിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് ഇതെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ നയപരിപാടി സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളും അവതരിപ്പിക്കാനാണ് സിസി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിയെ പിന്തുണച്ചത്. എന്നാല്‍, 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് രണ്ട് നിലപാടുകളും ചര്‍ച്ചയ്‌ക്കെടുത്തതെന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ആവര്‍ത്തിച്ചു.
കരട് പ്രമേയത്തില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അത് വോട്ടിനിടാമെന്നും രഹസ്യ ബാലറ്റ് നടത്താന്‍ തയ്യാറാണെന്നും സീതാറാം യെച്ചൂരി പങ്കുവെച്ചു. സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദിലാണ് നടന്നുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here