ചേര്‍ത്തല ഭൂമി തട്ടിപ്പ് കേസ്; പ്രതി സെബാസ്റ്റ്യന്‍ പിടിയില്‍
ചേര്‍ത്തല ഭൂമി തട്ടിപ്പുകേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ പിടിയിലായി. കൊച്ചിയില്‍ കീഴടങ്ങാന്‍ എത്തിയതായിരുന്നു. കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സെബാസ്റ്റ്യന്‍ കുടുങ്ങിയത്. ബിന്ദുവിന്റെ സ്വത്തുക്കളില്‍ ചിലതു വിറ്റെന്നും ചിലത് ഈടായി നല്‍കി പണം സമ്പാദിച്ചെന്നുമാണു സെബാസ്റ്റ്യനെതിരായ കേസ്. എറണാകുളത്തെ കോടതിയില്‍ കീഴടങ്ങാനെത്തിയ സെബാസ്റ്റ്യനെ ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു, ബിന്ദുവിന്റെ കോടികള്‍ വിലവരുന്ന സ്വത്ത്, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി മറിച്ചുവിറ്റ കേസിലെ പ്രധാന പ്രതിയാണ് സെബാസ്റ്റ്യന്‍.
2017 സെപ്തംബര്‍ 17നാണ് തന്റെ സഹോദരി ബിന്ദുവിനെ കാണാനില്ലെന്ന പരാതി സഹോദരന്‍ പ്രവീണ്‍ ആഭ്യന്തരവകുപ്പിന് കൈമാറുന്നത്. പിന്നീട് പട്ടണക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കോടികളുടെ കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ ഇടപ്പള്ളയിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സെബാസ്റ്റ്യന്‍ എന്ന പള്ളിപ്പുറത്തുകാരന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ടാക്കി മറിച്ചുവിറ്റു. കാണാതായ ബിന്ദുവുമായി സെബാസ്റ്റ്യന്‍ നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബിന്ദുവിന്റെ വിവരം സെബാസ്റ്റ്യന് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here