സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറി നടത്തുന്നവര്‍ റോയല്‍റ്റിയും നഷ്ടപരിഹാരവും നല്‍കാന്‍ ബാധ്യസ്ഥര്‍: ഹൈക്കോടതി
ക്വാറി ലോബിക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. സർക്കാർ ഭൂമിയിൽ ക്വാറി നടത്തുന്നവർ റോയൽറ്റിയും നഷ്ടപരിഹാരവും നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തങ്ങൾ റോയൽറ്റി നൽകുന്നുണ്ടെന്നും നഷ്ടപരിഹാരം കൂടി നൽകാനാവില്ലന്നുമുള്ള ക്വാറി ഉടമകളുടെ വാദം ഡിവിഷൻ ബഞ്ച് തള്ളി. സർക്കാരുമായി പാട്ടക്കരാറിൽ ഏർപ്പെട്ട ശേഷം വ്യവസ്ഥകൾ ലംഘിക്കാനാവില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ധാതുക്കളുടേയും ലോഹങ്ങളുടേയും ഘനനത്തിന് കാലാകാലങ്ങളിൽ നഷ്ട പരിഹാരം ഈടാക്കാൻ സർക്കാരിന് അധികാരമുണ്ടന്നും കോടതി വ്യക്തമാക്കി. അങ്കമാലിയിലെ സ്വകാര്യ ക്വാറി കമ്പനിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സർക്കാർ ഭൂമി ക്വാറി പ്രവർത്തനത്തിന് ഉപയോഗിക്കുന്നവർ നഷ്ടപരിഹാരമായി മെട്രിക് ടണ്ണിന് 50 രൂപ നൽകണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here