ചെന്നൈയില്‍ സുരക്ഷ ശക്തം
കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയിലെത്തുന്നുണ്ട്. അര്‍ദ്ധ സൈനിക വിഭാഗം അടക്കം 1.20ലക്ഷം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 20ഐപിഎസുകാര്‍ എത്തിയാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായി വിധി വന്നാല്‍ ഉണ്ടായേക്കാവുന്ന അനിഷ്ട സംഭവങ്ങളെ മുന്‍കൂട്ടിക്കണ്ടാണ് സുരക്ഷ ഒരുക്കുന്നത്. എഐഡിഎംകെ സർക്കാർ കരുണാനിധിയുടെ സംസ്കാരത്തിന് അനുമതി നിഷേധിക്കുന്നത് ഗുരുതരപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന വിമർശം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. തമിഴ്നാടിന്റെ പലഭാഗങ്ങളിലും കരുണാനിധിയുടെ സംസ്കാരം ചെന്നൈയിൽ തന്നെ നടത്തണം എന്നാവശ്യപ്പെട്ട് ഡിഎംകെ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. കോടതി തീരുമാനം വൈകുന്തോറും ക്രമസമാധാന നില തകരാറിലാകുന്ന സ്ഥിതിയാണ് തമിഴ്നാട്ടില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here